Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, June 02, 2009

ഒന്നു ‘ബിംഗി’യാലെന്താ?

ഒന്നു ‘ബിംഗി’യാലെന്താ?

ബിംഗാനോ? അതെന്താ എന്നു ചോദിക്കുന്നവര്‍ക്ക്‌ ഉടന്‍ തന്നെ ഒന്നു ബിംഗി നോക്കാം. അതെ, മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച്‌ എഞ്ചിനു പുതിയ പേര്‍ കണ്ടെത്തിയിരിക്കയാണ്‌ - ബിംഗ്‌ (Bing). കുറെമാസത്തെ പേരു തേടലിനുശേഷം കണ്ടെത്തിയതാണു ബിംഗ്‌ എന്ന പേര്‌. കുമോ എന്നപേരിലായിരുന്നു മുന്‍പ്‌ ഇതിന്റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്‌. ഇത്‌ ഇനി മൈക്രോസോഫ്റ്റിന്റെലൈവ്‌ സെര്‍ച്ച്‌ (Live Search) എന്ന സെര്‍ച്ച്‌ എഞ്ചിന്റെ പുതിയ അവതാരമായിരിക്കും. സെര്‍ച്ച്‌എഞ്ചിനുകളില്‍ ഭീമനായ ഗൂഗിളിനോട്‌ ചെറുതായി ഒന്നു ഏറ്റുമുട്ടാനുള്ള ഭാവത്തിലാണെന്നു തോന്നുന്നുബിംഗ്‌ എന്ന പുതിയ സെര്‍ച്ച്‌ എഞ്ചിനുമായി സോഫ്റ്റ്‌വെയര്‍ രംഗത്തെ മൈക്രോസോഫ്റ്റിന്റെപുറപ്പാട്‌. അവര്‍ ഇതിനെ ഒരു "ഡിസിഷന്‍ എഞ്ചിന്‍" എന്നാണ്‌ വിളിക്കുന്നത്‌.


എന്തൊക്കെയാണ്‌ ബിംഗിന്റെ പ്രത്യേകതകള്‍. ഏതെങ്കിലും സെര്‍ച്ച്‌ റിസല്‍ട്ട്‌ ലിങ്കിന്റെ മുകളില്‍മൗസ്‌ കൊണ്ടുവെക്കുമ്പോഴേ, വലതുവശത്തായി നെടുകെ ഒരു ലൈനും അതിന്റെ നടുക്ക്‌ ഒരു ചെറിയബട്ടനും കാണാം. മൗസ്‌ ഭാഗത്തേക്ക്‌ നീക്കുമ്പോഴേക്കും റിസല്‍ട്ടിന്റെ ഒരു രത്നചുരുക്കം ഒരുപോപ്പ്‌-അപ്പ്‌ ആയി വലതുവശത്ത്‌ കാണാവുന്നതാണ്‌. ചിത്രങ്ങള്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്ന ഇമേജ്‌ തമ്പ്‌നെയിലില്‍ മുകളില്‍ മൗസ്‌ കൊണ്ടുവരുമ്പോള്‍ അത്‌ ഹൈലൈറ്റ്‌ ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവര്‍ങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
എന്നാല്‍ വീഡിയോ സെര്‍ച്ച്‌ ആണ്‌ ചെയ്യുന്നതെങ്കില്‍ റിസല്‍ട്ട്‌ തമ്പ്‌നെയിലില്‍ മൗസ്‌കൊണ്ടുവരുമ്പോഴേക്കും വീഡിയോ അതേ സൈസില്‍ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതില്‍ ക്ലിക്ക്‌ ചെയ്താല്‍ അത്‌ തുറന്ന് വീഡിയോ പ്ലേ ചെയ്യും.



ഇപ്പോള്‍ ബിംഗ്‌ ബീറ്റാ ടാഗോടെയാണ്‌ കാണുന്നത്‌. എന്നാല്‍ 2009 ജൂണ്‍ 3 മുതല്‍ പൂര്‍ണ്ണമായിപ്രവര്‍ത്തിച്ചു തുടങ്ങും എന്നാണ്‌ മൈക്രോസോഫ്റ്റ്‌ പറയുന്നത്‌.

ഗൂഗ്ലാം, ഗൂഗ്ലി നോക്കാം, ഗൂഗീളില്‍ തപ്പട്ടെ എന്നു പറയുന്നതുപോലെ ഇനി ഒന്നു ബിംഗി നോക്കാം. ഗൂഗിളിനൊപ്പം വരുമോ എന്നുകാണാമല്ലോ. അപ്പോള്‍ ഹാപ്പി ബിംഗിംഗ്‌!!!

Saturday, May 30, 2009

പുതിയ പ്രതീക്ഷകള്‍.

പുതിയ പ്രതീക്ഷകള്‍.

ഇത്‌ ആദ്യമായിട്ടാണ്‌ കേരളത്തില്‍നിന്നും 2 കാബിനറ്റ്‌ മന്ത്രിയും 4 സഹമന്ത്രിയുമടക്കം 6 കേന്ദ്രമന്ത്രിമാര്‍ ശ്രീ മന്മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളാവുന്നത്.
വളരെ ആവേശത്തോടെ വിജയിപ്പിച്ചെടുത്ത എം.പി.മാരില്‍ നിന്നും കേരളജനത വളരെയേറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്‌. അത്‌ ഇവര്‍ ഒരു ടീം വര്‍ക്ക്‌ ആയി പ്രവര്‍ത്തിച്ച്‌, പ്രത്യേകിച്ചും കേരളത്തിന്‌ കൂടുതല്‍ ഗുണവും അടിസ്ഥാനമേഖലയിലും മറ്റും വികസനവും നേടിത്തരും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

കുറച്ച്‌ വര്‍ഷങ്ങളായി വികസനം മുരടിച്ച്‌ കിടക്കുന്ന സ്ഥിതിയില്‍ നിന്നും കേരളത്തിനു ഏറെ മാറ്റമുണ്ടാകട്ടെ.

ലാലുവും വേലുവും കൂടി കേരളത്തിന്റെ റെയില്‍വേ വികസനം മുരടിപ്പിച്ചുവെന്നു മാത്രമല്ല, കേരളത്തില്‍ ആസ്ഥാനമായുള്ള ഒരു റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കുകയും ചെയ്തു. കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കുമായി പ്രത്യേകം ഒരു റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യമുള്ളപ്പോഴാണ്‌ ഈ നീതികേട്‌. വെറുതെ കുറെ പ്രതിഷേധം നടത്തി ഉറപ്പ്‌ നേടാന്‍ മാത്രമേ നമുക്ക്‌ കഴിഞ്ഞുള്ളൂ. ഉറപ്പുകളെല്ലാം പിന്നീട്‌ കാറ്റില്‍ പറത്തുകയോ പറന്നുപോവുകയോ ചെയ്തു. പാലക്കാട്ടിലെ റെയില്‍വെ കോച്ച്‌ ഫാക്ടറി, റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരണം, വൈദ്യുതീകരണം പൂര്‍ത്തിയാക്കല്‍, ലൈന്‍ സര്‍വ്വേ, പുതിയ പാതകള്‍, മേല്‍പ്പാലങ്ങള്‍, കൊച്ചി മെട്രോ റെയില്‍ തുടങ്ങി നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട്‌. ശ്രീ ഇ.അഹമ്മദ്‌ റെയില്‍വെ സഹമന്ത്രി എന്ന നിലയില്‍ ഇതിനൊക്കെ മുന്‍കൈ എടുത്ത്‌ പ്രവര്‍ത്തിക്കുമെന്ന് കരുതാം.

കേരളത്തിനു അര്‍ഹതപ്പെട്ട റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ചത്‌ പുനഃസ്ഥാപിച്ചു കിട്ടിയിട്ടില്ല. ആവശ്യമായ റേഷന്‍ വിഹിതം അനുവദിക്കുക, കാലാകാലങ്ങളില്‍ നെല്ലിനും മറ്റു വിളകള്‍ക്കും സമയത്തിനു താങ്ങുവില നല്‍കുക, കാര്‍ഷികവൃത്തി ചെയ്യുന്നത്‌ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ എന്നിവ നമുക്ക്‌ കൃഷി,ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായ പ്രൊഫ: കെ.വി.തോമസ്സില്‍ നിന്നും പ്രതീക്ഷിക്കാം.

രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളത്തില്‍ വേരുകളുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലും, തീരദേശ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത്‌, തീവ്രവാദ പ്രവര്‍ത്തനങ്ങളും മറ്റും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ തുടച്ച്‌ മാറ്റേണ്ടതുണ്ട്‌. സംസ്ഥാന പോലീസ്‌ സേനയെ നവീകരിക്കുന്നതിനും അത്യാധുനിക ആയുധങ്ങള്‍ സ്വരൂപിക്കുന്നതിനും, കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും മറ്റും അഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍കൈയെടുത്ത്‌ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം.

വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയിനര്‍ പദ്ധതി എപ്പോള്‍ തുടങ്ങുമെന്നോ, തുടങ്ങിയാല്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ പറ്റുമോ എന്നതിനെക്കുറിച്ച്‌ എല്ലാവര്‍ക്കും ആശങ്കയുണ്ട്‌. തിരുവന്തപുരത്തുനിന്നും അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റി വിജയിച്ചുവന്ന ശ്രീ ശശി തരൂര്‍ ഇക്കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷിച്ചതുപോലെതന്നെ, (സ്വന്തം നാട്ടുകാരനായ), ശ്രീ ശശി തരൂരിന്‌ വിദേശകാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചത്‌ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പ്രവൃത്തി പരിചയം വെച്ചുകൊണ്ട്‌ തീര്‍ച്ചയായും രാജ്യത്തിനു ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ശ്രീ എ.കെ.ആന്റണിയും ശ്രീ വയലാര്‍ രവിയും, അവരവരുടെ പഴയ വകുപ്പുകളില്‍ തുടര്‍ന്ന് കൊണ്ട്‌ പുതിയ ഇന്നിംഗ്സ്‌ ആരംഭിക്കുന്നത്‌ നമുക്കും രാജ്യത്തിനും ഗുണകരമാകട്ടെ.


എത്രയോ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ തുടങ്ങാതിരിക്കയും, സമയത്തിനു ഫണ്ട്‌ നേടിയെടുക്കാത്തതും, തുടങ്ങിയത്‌ പാതിവഴിയില്‍ ഉപേക്ഷിക്കയും, മലയാളികള്‍ക്ക്‌ സുപരിചിതമാണ്‌.
നാടിനും നാട്ടുകാര്‍ക്കും പ്രയോജനകരമായ പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും, അവ അനുവദിച്ചുകിട്ടുവാന്‍ പ്രയത്നിക്കുകയും, പൂര്‍ണ്ണമായും നടപ്പിലാക്കുകയും, സമയത്തിനു യൂട്ടിലൈസഷന്‍ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. വികസനത്തിനെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ അപേക്ഷിച്ച് വളരെയേറേ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇനിയെങ്കിലും സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളില്‍ വേണ്ടപ്പെട്ടവര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ യോജിച്ച്‌ നീങ്ങിയാല്‍ തീര്‍ച്ചായും അത്‌ നമ്മുടെ നാട്ടിനും ജനങ്ങള്‍ക്കും ഗുണം ചെയ്യും. ജനങ്ങളുടെ പുതിയ പ്രതീക്ഷകള്‍ അസ്ഥാനത്താക്കരുതെന്ന പ്രതീക്ഷയോടെ, പുതിയ തുടക്കത്തിനു ആശംസകള്‍.

Sunday, December 14, 2008

കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.

കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.

ഇന്ന് വൈകീട്ട്‌ യാദൃശ്ചികമായാണ്‌ അമൃത ടി.വി.യിലെ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്‌-2 പരിപാടിയുടെ തുടര്‍ച്ച 'സിറ്റിസണ്‍ ഇംപാക്റ്റ്‌' ശ്രദ്ധിച്ചത്‌. പരിപാടി ഇടക്കുവെച്ചാണ്‌ കണ്ടുതുടങ്ങിയത്‌. ഇതില്‍ യുവതിയായ കോഴിക്കോട്‌ സ്വദേശി ജീന എന്ന മല്‍സരാര്‍ത്ഥിയുടെ റിപ്പോര്‍ട്ടാണ്‌, ഇന്ന് നമുക്ക്‌ ലഭിക്കുന്ന മരുന്നുകളുടെ ഗുണനിലവാരവും അതിന്റെ അപകടങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌.

ഗര്‍ഭിണികള്‍ക്കും വിളര്‍ച്ചയുള്ളവര്‍ക്കും മറ്റും നിര്‍ദ്ദേശിക്കുന്ന ഇരുമ്പ്‌ ലവണങ്ങള്‍ അടങ്ങിയ "Hbfast", "സെറ്റ്ഫെര്‍" (ഈ പേര്‍ വ്യക്തമല്ല) എന്നീ രണ്ട്‌ ഗുളികകളാണ്‌ കാന്തം അടുത്തുകാണിക്കുമ്പോഴേക്കും ചാടി പിടിക്കുന്നത്‌. സ്വകാര്യകമ്പനികള്‍ അമിതവിലക്ക്‌ പുറത്തിറക്കുന്ന ഈ ഗുളികകള്‍ ഡോക്ടര്‍മാര്‍ വ്യാപകമായി എഴുതികൊടുക്കുന്നതായിട്ടാണ്‌ അന്വ്വേഷണത്തില്‍ നിന്നും മനസ്സിലായതത്രേ. വളരെ സേഫായിട്ടുള്ള ഫോളിക്ക്‌ ആസിഡ്‌ അടങ്ങിയിട്ടുള്ള ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും 10 ശതമാനത്തിലും താഴെ വിലക്ക്‌ വിതരണം ചെയ്യുമ്പോഴാണ്‌(സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്ന് കാന്തംകൊണ്ട്‌ മുട്ടിച്ചാലും പിടിക്കുന്നില്ല), വിലകൂടിയതും അപകടം പിടിച്ചതുമായ സ്വകാര്യകമ്പനികളുടെ മരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്‌. ഈ ഗുളികകളില്‍ ഇരുമ്പ്‌ ലവണങ്ങള്‍ 60 mg-യില്‍ അധികമാകരുതെന്ന് പറയുമ്പോഴും ഇത്തരം അപകടമരുന്നുകളില്‍ ഇത്‌ 100 mg-യില്‍ അധികമാണ്. ഇത്‌ നെഞ്ചെരിച്ചിലിനും പ്രസവം കഠിനവും വിഷമകരവുമാക്കുന്നതിനും നയിക്കുന്നു. ഇതുകാരണം മിക്ക ഗര്‍ഭിണികളുടെയും പ്രസവം സിസേറിയന്‍ ഓപ്പറേഷനു വിധേയമാക്കപ്പെടുകയാണത്രേ. അതിലും കച്ചവടക്കണ്ണ്.

ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടേയും ആരോഗ്യമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തിയതിനുശേഷം ഡോക്ടര്‍മാര്‍ ഈ അപായമരുന്ന് കുറിക്കുന്നത്‌ നിര്‍ത്തിയെങ്കിലും, ഇത്‌ സുലഭമായി മരുന്നുകടകളില്‍ ഇപ്പോഴും ലഭ്യമാണ്‌.

അമിതലാഭത്തിനുവേണ്ടി സ്വകാര്യ മരുന്നുകമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്ന് മനുഷ്യന്റെ ആരോഗ്യത്തെയും ജീവനേയും വരും തലമുറയെപോലും അപകടപ്പെടുത്തുന്നത്‌ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. ഇങ്ങനെ എത്രയെത്ര നിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകള്‍ ഈ രാജ്യത്ത്‌ വിറ്റഴിക്കുന്നുണ്ട്‌. സ്റ്റാറ്റൂട്ടറി സാമ്പിള്‍ ടെസ്റ്റിംഗ്‌ നമ്മുടെ നാട്ടില്‍ ഫലപ്രദമായി കാലാകാലങ്ങളില്‍ നടപ്പിലാവുന്നുണ്ടോ? കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീണ്ടും പുതിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്നത്‌ പരിശോധിക്കുന്നുണ്ടോ? ജനങ്ങള്‍ക്ക്‌ ഇത്‌ അറിയാനുള്ള അവകാശമില്ലേ? ചിലര്‍ക്കെങ്കിലും മേടിക്കല്‍, സോറി മെഡിക്കല്‍ എത്തിക്സ്‌ എന്നത്‌ മനുഷ്യജീവനെ അപായപ്പെടുത്തിയുള്ള പണക്കൊതി മാത്രമായി തരം താണുവോ?

Thursday, February 28, 2008

വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്‌?

വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്‌?

ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലും ദിനംപ്രതി സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ്‌ പൊലിയുന്നത്‌. അപകടത്തില്‍ മരണം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഗുരുതരമായി പരുക്ക്‌ പറ്റിയിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവരുണ്ട്‌. എത്രയോപേര്‍ ആജീവനാന്തകാലം അംഗഭംഗം സംഭവിച്ച്‌ വികലാംഗരായി ജീവിതം തള്ളിനീക്കുന്നു. ഇങ്ങനെ ഒരു വ്യക്തി അകാലത്തില്‍ മരണമടയുകയോ ആജീവനാന്തം അംഗഭംഗം സംഭവിച്ച്‌ കിടപ്പിലാവുകയോ ചെയ്താല്‍ ആ വ്യക്തിയെ ആശ്രയിച്ച്‌ കഴിയുന്ന ഒരു കുടുംബത്തിന്‌ വരുമാനമാര്‍ഗ്ഗം അടയുകയും അവര്‍ നിരാശ്രയരാവുകയുമാണ്‌ ചെയ്യുന്നത്‌. അംഗഭംഗം സംഭവിച്ച്‌ കഴിയുന്ന വ്യക്തിക്ക്‌ കുറെക്കാലത്തിനുശേഷം വല്ല നഷ്ടപരിഹാരവും കിട്ടിയാലോ അത്‌ അയാളുടെ ആജീവനാന്തകാല ചികിത്സക്ക്‌ പോലും തികയില്ല.

ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്ന മരണങ്ങളേക്കാള്‍ ഏറെയാണ്‌ ഇന്ന് നമ്മുടെ രാജ്യത്ത്‌ ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്‌. യുദ്ധക്കളത്തില്‍ വീഴുന്ന ചോരയേക്കാള്‍ കൂടുതല്‍ നമ്മുടെ റോഡുകളില്‍ വീഴുന്നു, വീണുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അപകടങ്ങളുടെ തോത്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്താണിതിനുള്ള കാരണങ്ങള്‍? ആരാണിതിനെല്ലാം ഉത്തരവാദികള്‍? അപകടങ്ങള്‍ വെറും യാദൃശ്ചികമായി അപകടങ്ങള്‍ മാത്രമാണോ? നമ്മുടെ അശ്രദ്ധയും തിരക്കും തിടുക്കവുമെല്ലാം ഇതിനു കാരണമല്ലേ?

വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‌ ഒന്നാമതായി ചൂണ്ടിക്കാണിക്കുന്നത്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്‌. വാഹനങ്ങള്‍ പെരുകുന്നതിനനുപാതികമായി വേണ്ടത്ര റോഡ്‌ വികസനം നടക്കുന്നില്ല എന്നത്‌ നിരത്തില്‍ വാഹനങ്ങളുടെ തിരക്കിനും ഗതാഗതക്കുരുക്കിനും കൂട്ടിയിടിക്കലിനും കാരണമാകുന്നു. ഭാവിയിലെ വാഹനങ്ങളുടെ വര്‍ദ്ധന, അതിനാവശ്യമായ വീതിയുള്ള റോഡുകള്‍, മികച്ച ട്രാഫിക്ക്‌ സംവിധാനം, ഓഫീസ്‌/സ്കൂള്‍ സമയങ്ങളില്‍ വേണ്ട മാസ്സ്‌ റാപ്പിഡ്‌ ഗതാഗതസംവിധാനത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി നേരത്തെ തന്നെ വേണ്ട പ്ലാനിംഗ്‌ ആവിഷ്കരിക്കാത്തത്‌ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌ വളരെ കാരണമായിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കി ഭാവിയിലേക്കുള്ള നടപടികള്‍ ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രശ്നം ഇനിയും ഗുരുതരമാവുകയേ ഉള്ളൂ.
പാതകള്‍ വികസിപ്പിക്കുന്നതിനോടൊപം തന്നെ ഇടുങ്ങിയ പാലങ്ങള്‍ക്ക്‌ പകരം വീതിയുള്ള പാലങ്ങളും റെയില്‍ ക്രോസ്സിംഗുകളിലും തിരക്കുള്ളയിടങ്ങളിലും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കണം. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമേണ ഉയര്‍ത്തിയിട്ടും ലക്ഷങ്ങള്‍ വില മതിക്കുന്ന നിരവധി പുതുപുത്തന്‍ വാഹനങ്ങള്‍ ഇറക്കുന്നതിലോ അതു വാങ്ങുന്നതിലോ ഒരു കുറവും കാണുന്നില്ല, മറിച്ച്‌ അത്‌ വര്‍ദ്ധിക്കുന്നതേയുള്ളൂ. ഇന്നത്തെക്കാലത്ത്‌ മിക്ക മദ്ധ്യവര്‍ഗ്ഗ/ഉന്നതവര്‍ഗ്ഗ വീടുകളിലും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഉണ്ട്‌. സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ഇത്‌ ഇനിയും കൂടുകയേ ഉള്ളൂ. ഒരേ സമയം ഈ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ഒന്നോര്‍ത്തുനോക്കൂ. പട്ടണങ്ങളില്‍ പലയിടങ്ങളിലും വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പര്യാപ്തമായ സൗകര്യം കിട്ടുകയില്ല. ഇവിടെയാണ്‌, തിരക്കുള്ള (ഓഫീസ്‌/സ്കൂള്‍) സമയങ്ങളില്‍ യാത്ര ചെയ്യാന്‍ മതിയായ പബ്ലിക്ക്‌ ട്രാന്‍‍സ്പോര്‍ട്ട്‌ സിസ്റ്റമോ കാര്‍ പൂളിംഗിന്റേയോ ആവശ്യകത വരുന്നത്‌.

അപകടം വര്‍ദ്ധിക്കുന്നതിനുള്ള വേറൊരു മുഖ്യകാരണം ബസ്സ്‌/ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള ഓട്ടമാണ്‌. സ്വകാര്യ ബസ്സുകള്‍ പരസ്പരം മല്‍സരിച്ചുകൊണ്ട്‌ ഓടുമ്പോള്‍ മണ്ണ്‌/മണല്‍ എന്നിവ കടത്തുന്ന ടിപ്പര്‍ ലോറികള്‍ നിരത്തില്‍ മരണം വിതച്ചുകൊണ്ട്‌ ആരെയും കൂസാക്കാതേയുള്ള പാച്ചിലാണ്‌. മദ്യപിച്ചും അശ്രദ്ധയോടും വാഹനമോടിക്കുന്ന പാണ്ടി ലോറി, ടാങ്കര്‍, കണ്ടെയിനര്‍ ഡ്രൈവര്‍മാരും അപകടം വരുത്തിവെക്കുന്നതിലേക്ക്‌ വഴിതെളിക്കുന്നു. ഈ വാഹനങ്ങളെ മറികടക്കാനായി വെമ്പുന്ന ന്യൂ ജനറേഷന്‍ കാറുകള്‍. ഇവരുടെയെല്ലാം മല്‍സരപ്പാച്ചിലില്‍ പെട്ട്‌ പോകുന്നത്‌ മിക്കവാറും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരായിരിക്കും. ഇതില്‍ മിക്കവരും ഹെല്‍മറ്റ്‌ ധാരികളല്ലാത്തതുകൊണ്ട്‌, റോഡില്‍ തന്നെയോ ആശുപത്രീമദ്ധ്യേയോ, ഗുരുതരമായി പരുക്കേറ്റ ഇവരുടെ മരണം സംഭവിക്കുന്നു. ഒരു അപകടം നടന്നാല്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം പലരും പോലീസ്‌ വരുന്നതുവരെ നോക്കിനില്‍ക്കുകയോ, വാഹനത്തില്‍നിന്നും നോക്കിയിട്ട്‌ കടന്നുപോവുകയോ ആണ്‌ ചെയ്യുന്നത്‌. പോലീസ്‌, കേസ്‌, സാക്ഷി തുടങ്ങിയ 'പൊല്ലാപ്പു'കളില്‍ ചെന്നുപെടാതിരിക്കാനായി ഇങ്ങനെ ചെയ്യുന്നതായിരിക്കാം. അങ്ങനെ നമ്മുടെ റോഡുകള്‍ നമ്മുടെ തന്നെ കുരുതിക്കളങ്ങളായി മാറുകയാണ്‌. വീതികുറഞ്ഞ പാതകളും കാഴ്ചമറയ്ക്കുന്ന വളവുതിരിവുകളും ഉള്‍നാടന്‍ റോഡുകളില്‍ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നതിലൊന്നാണ്‌.

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍/അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യണം:
I.
1. സ്വകാര്യ ബസ്സുകളുടെ അമിതവേഗവും മല്‍സര ഓട്ടവും നിയന്ത്രിക്കുക. തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സ്‌ അനുവദിക്കുക. ബസ്സ്‌ യാത്രാ സമയപട്ടിക കര്‍ശനമായി പാലിക്കുക.

2. മണല്‍/മണ്ണ്‌ കടത്തുന്ന ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രിക്കുക. അനിയന്ത്രിതമായുള്ള മണ്ണ്‍/മണല്‍ ഖനനം തടയുക. വീഴ്ചവരുത്തുന്നവരുടെ ലൈസന്‍സ്‌ റദ്ദാക്കി വണ്ടി കണ്ട്‌കെട്ടുക.

3. മദ്യപിച്ചും, അശ്രദ്ധയോടും, അമിതവേഗത്തിലും വണ്ടിയോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക.

4. അപകടത്തിന്‌ കാരണമായ വണ്ടിയുടെ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കുകയും കനത്ത ശിക്ഷ/പിഴ ചുമത്തുകയും ചെയ്യുക. അപകടകാരണമായ ബസ്സിന്റെ റൂട്ട്‌ ലൈസന്‍സ്‌ റദ്ദാക്കുക, പുതിയവ നല്‍കാതിരിക്കുക.

5. ഇരുചക്രവാഹനമോടിക്കുന്നവരെ ഹെല്‍മറ്റ്‌ ധരിക്കാന്‍ പ്രേരിപ്പിക്കുക/ബോധവല്‍ക്കരണം നടത്തുക.

6. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ പുതുക്കുമ്പോള്‍ വാഹന പരിശോധന കര്‍ശനമായി നടത്തിമാത്രം അനുവദിക്കുക. വളരെ പഴക്കം ചെന്ന വാഹനങ്ങള്‍ പ്രത്യേകിച്ചും വായു/ശബ്ദ മലിനീകരണമുണ്ടാക്കുന്നത്‌ പ്രധാന നിരത്തുകളില്‍ ഓടുന്നത്‌ നിയന്ത്രിക്കുക.



II. റോഡുകളുടെ ശോച്യാവസ്ഥയും ഒരു പരിധിവരെ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതിനാല്‍‍:

7. ഭാവിയിലെ വാഹനപ്പെരുപ്പവും കൂടി കണക്കിലെടുത്ത്‌ റോഡ്‌ നിര്‍മ്മാണം, വീതികൂട്ടല്‍, പാലം പുതുക്കിപണിയല്‍, മേല്‍പ്പാലങ്ങള്‍, മികച്ച ട്രാഫിക്ക്‌ സംവിധാനങ്ങള്‍ എന്നിവ അതിവേഗം നടപ്പിലാക്കേണ്ടതുണ്ട്‌.

8. ട്രാഫിക്ക്‌ നിയമം അനുസരിക്കാന്‍ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുക.

9. തിരക്കുള്ള സമയങ്ങളില്‍ ഹൃസ്വദൂര പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ മെച്ചപ്പെടുത്തുക.

10. കായലോര സ്ഥലങ്ങളെ ബന്ധിപ്പിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ബോട്ട്‌ സര്‍വീസുകള്‍ തുടങ്ങുക.

നാം വിചാരിച്ചാല്‍ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറച്ചൊക്കെ കുറയ്ക്കാന്‍ സാധിക്കും.

***

വണ്ടിയോടിക്കുമ്പോള്‍ ഇതുകൂടി ഓര്‍ക്കുക:


LIFE IS SHORT, DON'T MAKE IT SHORTER.

DON'T MIX DRINK AND DRIVE.

AVOID DRINK, AVERT ACCIDENT.

OBEY TRAFFIC RULES.

DON'T USE MOBILE PHONE WHILE DRIVING.

SPEED THRILLS, BUT KILLS.


BE GENTLE ON CURVES.

BETTER LATE THAN NEVER.

SOMEONE DEAR TO YOU IS WAITING FOR YOU AT HOME.

****

നിങ്ങള്‍ക്കറിയാമോ?

1. തിരുവനന്തപുരം നഗരത്തില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ 2007-ല്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കേസുകള്‍ - 5207.

2. തിരുവനന്തപുരം നഗരത്തില്‍ 2007-ല്‍ വാഹനാപകടത്തില്‍ മരണമടഞ്ഞവര്‍ - 148, പരുക്ക്‌ പറ്റിയവര്‍ - 2406 പേര്‍.

3. തിരുവനന്തപുരം നഗരത്തില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്തതിന്‌ ചാര്‍ജ്‌ ചെയ്യപ്പെട്ട കേസുകള്‍ - 27370.

ഇതുപോലെ കേരളത്തിലെ മറ്റു നഗരങ്ങളിലേയും ജില്ലകളിലേയും കണക്കെടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക.
(കേരളത്തില്‍ 2004-ല്‍ നടന്ന റോഡപകടങ്ങള്‍ - 41,306. മരണങ്ങള്‍ - 3066. പരുക്ക്‌ പറ്റിയവര്‍ - 51,352)

(കേരളത്തില്‍ ഒരു വര്‍ഷം വാഹനാപകടങ്ങള്‍ കൊണ്ട്‌ സംഭവിക്കുന്ന സാമൂഹിക ചിലവ്‌/നഷ്ടം - 6600 കോടി രൂപയാണത്രേ. ഇന്ത്യയിലാകമാനം ഒരു വര്‍ഷം ഇത്‌ 55000 കോടി രൂപയിലധികം വരുമത്രെ)

4. ഇന്ത്യയില്‍ 2006-ല്‍ സംഭവിച്ച റോഡപകടങ്ങള്‍ - 3,94,432.
(2005-നേക്കാള്‍ 1% കൂടുതല്‍).

ഈ അപകടങ്ങള്‍ കൂടുതല്‍ നടന്ന സംസ്ഥാനങ്ങള്‍:
1) തമിഴ്‌നാട്‌ - 55,145 (14%)
2) മഹാരാഷ്ട്ര - 48,887 (12.4%)
3) കര്‍ണാടക - 43,280.
4) കേരളം - 41,728.
5) ആന്ധ്ര പ്രദേശ്‌ - 41,323.
6) ഡെല്‍ഹി - 9,699.

(വലിപ്പം കൊണ്ട്‌ ഇത്രയും ചെറിയ സംസ്ഥാനമായ കേരളം റോഡ് അപകടങ്ങള്‍ക്ക്‌ പിന്നിലല്ലെന്ന് മനസ്സിലായല്ലോ !!!!)

5. 2006-ല്‍ ഇന്ത്യയില്‍ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടവര്‍ - 1,05,725 ‍.
(2005-ല്‍ മരണമടഞ്ഞവര്‍ - 98,254 )

സംസ്ഥാനങ്ങളിലെ 2006-ലെ റോഡപകട മരണക്കണക്ക്‌:
1) ആന്ധ്ര പ്രദേശ്‌ - 12,661 ‍.
2) മഹാരാഷ്ട്ര - 11,934 .
3) ഉത്തര്‍ പ്രദേശ്‌ - 11,520 .
4) തമിഴ്‌നാട്‌ - 11,009 .

6. ലോകത്തുള്ള മൊത്തം വാഹനങ്ങളുടെ 1 ശതമാനം മാത്രമേ ഇന്ത്യയിലുള്ളുവെങ്കിലും, ലോകത്തില്‍ സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ 6 ശതമാനം ഇന്ത്യയിലാണ്‌ സംഭവിക്കുന്നത്‌.

7. ഓരോ 6 മിനിറ്റിലും വാഹനാപകടങ്ങളില്‍ ഒരാള്‍ മരണപ്പെടുമ്പോള്‍ 10 പേര്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുന്നു.

(സ്ഥിതിവിവരങ്ങള്‍ കട്‌:- 1,2,3 (ദി ഹിന്ദു, 21 ജനു:2008), 4,5,: (NCRB & ഇക്കണോമിക്ക്‌ ടൈംസ്‌ 18,ഫെബ്‌,2008), 6, 7 (ബി.ബി.സി))

***

(കേരളത്തില്‍ ടിപ്പര്‍ ലോറികളുടേയും സ്വകാര്യ ബസ്സുകളുടേയും അമിതപ്പാച്ചില്‍ കാരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ നേരത്തെ ഇവിടെ ഇട്ടിരുന്നു. അതില്‍ ചിലരുടെ കമന്റുകള്‍ക്ക്‌ മറുപടിയായി എന്റെ ചില നിര്‍ദ്ദേശങ്ങള്‍/അഭിപ്രായങ്ങള്‍ ചേര്‍ത്തിരുന്നു. അതു പക്ഷേ മറുമൊഴിയില്‍ വന്നുകണ്ടില്ല. ദിനംപ്രതി അപകടങ്ങളാല്‍ പൊതുനിരത്തില്‍ നിരവധി ജീവന്‍ പിടഞ്ഞു വീഴുമ്പോള്‍, പലരും വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്‌ പതിവ്‌, ചില ചില്ലറ പ്രതിഷേധങ്ങളോഴിച്ചാല്‍. കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയായി, വാഹനാപകടം വര്‍ദ്ധിക്കുന്നതെന്തുകൊണ്ട്‌, ഇത്‌ കുറയ്ക്കാന്‍ നമുക്കെന്ത്‌ ചെയ്യാം എന്നിവയാണ്‌ മുകളില്‍ പറഞ്ഞിരിക്കുന്നത്‌. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ സ്വാഗതം.)

കൃഷ്.

Wednesday, January 16, 2008

ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.

ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.

കേരളത്തില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വലിയൊരു ഭാഗവും ചീറിപ്പാഞ്ഞുപോകുന്ന ടിപ്പര്‍ ലോറികളും മത്സരയോട്ടം നടത്തുന്ന സ്വകാര്യബസ്സുകളും‍ മൂലമാണ്. ഇവയുടെ അമിതവേഗത്തിലുള്ള പാച്ചില്‍ കാരണം കൂടുതലും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് അപകടത്തില്‍ പെടുന്നത്. വാഹനാപകടം മൂലം മരണമടയുന്ന വഴിയാത്രക്കാരും കുറവല്ല. ഇന്നലെ കേരളത്തില്‍ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ ഏഴു പേരുടെ ജീവനാണ് പൊലിഞ്ഞത്.

ഇതില്‍ പാലക്കാട്‌ ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ വെച്ച്‌ സ്കൂളിലേക്ക്‌ നടന്നുപോകുകയായിരുന്ന കുട്ടികളുടെ മേല്‍ക്ക്‌ സ്വകാര്യ ബസ്സ്‌ ചെന്നിടിക്കുകയായിരുന്നു. എതിരെനിന്നും അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിക്ക്‌ സൈഡ്‌ കൊടുക്കുന്നതിനിടയില്‍ നല്ല വേഗത്തില്‍ വന്ന മംഗലം ഡാം-പാലക്കാട്‌ റൂട്ടില്‍ ഓടുന്ന 'ഷബ്ന' എന്ന സ്വകാര്യബസ്സ്‌ 6 സ്കൂള്‍ കുട്ടികളെയാണ്‌ ഇടിച്ച്‌ തെറിപ്പിച്ചത്‌. ഇതില്‍ സഹോദരിമാരായ റോസ്ന, റിന്‍സാന എന്നിവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പേ ജീവന്‍ വെടിഞ്ഞു. ഇതേ ബസ്സിടിച്ച ശ്രീലക്ഷ്മി, അവളുടെ സഹോദരന്‍ അര്‍ജുന്‍ദേവ്‌, സുഹൈല, റാഷിദ എന്നിവരാണ്‌ ഗുരുതരമായി പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റു കുട്ടികള്‍. കുട്ടികളെ ഇടിച്ചുവീഴ്ത്തിയശേഷം റോഡരികിലെ ഇരുമ്പ്‌ വൈദ്യുതക്കാലും തകര്‍ത്ത ബസ്സിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ രോഷാകുലരായ നാട്ടുകാരും വിദ്യാര്‍ത്ഥികളും ബസ്സില്‍ ഗ്ലാസ്സുകള്‍ ചില്ലെറിഞ്ഞു തകര്‍ക്കുകയും സീറ്റുകള്‍ വെളിയിലിട്ട്‌ കത്തിക്കുകയും ചെയ്തു.ഇതുപോലെ ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന പാലക്കാട്‌ ജില്ലയില്‍ സംഭവിക്കുന്നുണ്ട്‌. ഇതിനെല്ലാം മുഖ്യകാരണം ടിപ്പര്‍ ലോറികളുടെ അമിതപ്പാച്ചിലും ബസ്സുകളുടെ മല്‍സരയോട്ടവുമാണ്‌. ഇതിനെല്ലാം പുറമെയാണ് അതിരാവിലേതൊട്ട് തെക്കന്‍ കേരളത്തിലേക്ക് മരണപ്പാച്ചില്‍ ഓട്ടം നടത്തുന്ന കള്ള് (തെങ്ങും കള്ള്/ പനങ്കള്ള്‌) വണ്ടികള്‍. പാലക്കാട്‌ ജില്ലയില്‍ നിന്നും ഒരു ദിവസം കടത്തിക്കൊണ്ട്‌ പോകുന്ന മണ്ണിനും മണലിനും ഒരു കണക്കുമില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന്‌ പുല്ലുവിലക്കെടുത്താണ്‌ ഈ മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനം.

ആ സ്കൂളില്‍ പഠിച്ച ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലക്കും ആ നാട്ടുകാരനെന്ന നിലക്കും ഈദുരന്തത്തില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും.
---

പാലക്കാട്‌ - ആലത്തൂര്‍ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്‌, ഗോവിന്ദാപുരം - നെമ്മാറ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്‌, കൊല്ലങ്കോട്‌ - പാലക്കാട്‌ റൂട്ട്‌ എന്നിവയാണ്‌ തിരക്കേറിയതും അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നതുമായ പാതകള്‍. ഇതില്‍ പാലക്കാട്‌ - തൃശ്ശൂര്‍ റൂട്ടില്‍ നാഷണല്‍ ഹൈവേയിലാണ്‌ അപകടം കൂടുതലും നടക്കുന്നതെങ്കില്‍ ഗോവിന്ദാപുരം - വടക്കുംചേരി റൂട്ടില്‍ നിരന്തരം പായുന്ന മണ്ണ്/മണല്‍ ടിപ്പര്‍ ലോറികളുടെ സംഹാര താണ്ഠവമാണ്‌ നടക്കുന്നത്‌. ഇതിനൊപ്പം മല്‍സരിച്ചുകൊണ്ടാണ്‌ സ്വകാര്യബസ്സുകളുടെ കുതിക്കല്‍. നെഞ്ചിടിപ്പോടെയാണ്‌ ജനങ്ങള്‍ ഈ റൂട്ടുകളില്‍ ബസ്സില്‍ യാത്ര ചെയ്യുന്നത്‌. എത്ര അപകടങ്ങള്‍ കണ്‍മുന്നില്‍ കണ്ടിരിക്കുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്‌ പലരും വലിയ കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും ജീവനോടെയിരിക്കുന്നത്‌.

പാലക്കാട്‌ ജില്ലയില്‍ മണ്ണ്/മണല്‍ മാഫിയകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഇന്നത്തെ മാത്രുഭൂമിയില്‍ വന്ന ഈ വാര്‍ത്ത ഇതിനെകുറിച്ച് കുറച്ചെങ്കിലും വെളിച്ചം വീശും:


ടിപ്പര്‍ലോറികള്‍ ചീറിപ്പായുന്നു; പാലക്കാടിന്റെ മണ്ണും ജീവനുമെടുത്ത്‌.
പാലക്കാട്ടെ മണ്ണും മണലും കടത്തിക്കൊണ്ടുപോകാന്‍ തെക്കന്‍ജില്ലകളില്‍ നിന്നുവരുന്ന ടിപ്പര്‍ലോറികള്‍ നിരവധിപേരുടെ ജീവനും അപഹരിച്ചു കഴിഞ്ഞു.
ചിറ്റില്ലഞ്ചേരി കൂട്ടാലയില്‍ രണ്ടുവിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ബസ്സപകടത്തിന്‌ വഴിതെളിച്ചതും ടിപ്പര്‍ലോറിതന്നെ. തൃശ്ശൂര്‍ ജില്ലയില്‍ മണ്ണെടുപ്പും മണലെടുപ്പും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടതോടെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളും
പൊള്ളാച്ചിയും മണ്ണുമാഫിയയുടെ വാഗ്ദത്തഭൂമിയായി. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വല്ലാര്‍പാടത്ത്‌ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണവും സക്രിയമായതോടെ മണ്ണ്‌, മണല്‍, ചെങ്കല്ല്‌ എന്നിവയുടെ
ആവശ്യങ്ങള്‍ നിറവേറ്റേണ്ട ബാധ്യത ഈ പ്രദേശങ്ങള്‍ക്കായി. മംഗലം-ഗോവിന്ദാപുരം പാതയില്‍ ദിവസേന 500 മുതല്‍ 800 വരെ മണല്‍ലോറികളാണ്‌ മരണപ്പാച്ചില്‍ നടത്തുന്നത്‌. ചിറ്റൂര്‍ താലൂക്കില്‍നിന്നും തമിഴ്‌നാട്‌ അതിര്‍ത്തിയില്‍നിന്നും എറണാകുളത്തും ആലപ്പുഴയിലും മണലിറക്കിവരാന്‍ ഒരുവണ്ടിക്ക്‌ ഒരുദിവസം വേണ്ടിവരും. എന്നാല്‍ മരണപ്പാച്ചില്‍നടത്തി രണ്ടുചാല്‍ ഓടുന്ന നിരവധി വണ്ടികളുണ്ട്‌. മണല്‍വണ്ടികളുടെയും
കള്ളുവണ്ടികളുടെയും ഓട്ടംമൂലം മംഗലം-ഗോവിന്ദാപുരം പാത തകര്‍ന്ന്‌ തരിപ്പണമായി. അടുത്തകാലത്ത്‌ റോഡ്‌ നന്നാക്കിയതോടെ അമിതവേഗംമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചു.
നെന്മാറയ്ക്കും മുടപ്പല്ലൂരിനുമിടയില്‍ ഈ പാതയില്‍ നിരവധി വളവുകളുണ്ട്‌. പലയിടത്തും രണ്ടുവരി ഗതാഗതത്തിനുള്ള സൗകര്യമില്ല. മണല്‍, കള്ള്‌ വണ്ടികളുടെ ഓട്ടത്തിനിടെ
സ്വകാര്യ ബസ്സുകളും മത്സരിച്ചോടുന്നു. വടക്കഞ്ചേരിവരെ സമയക്ലിപ്തതയില്ലാതെയാണ്‌ സ്വകാര്യബസ്സുകള്‍ ഓടുന്നത്‌. മംഗലം-ഗോവിന്ദാപുരം പാതയില്‍ നിരവധി സ്കൂളുകളാണുള്ളത്‌. മിക്കവയും വഴിയോരത്തുതന്നെ. സാധാരണക്കാരായ ആള്‍ക്കാരുടെ
കുട്ടികള്‍ കാല്‍നടയായും സൈക്കിളിലുമാണ്‌ സ്കൂളില്‍ പോകുക. കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഗൗനിക്കാതെയുള്ള ടിപ്പറുകളുടെ താണ്ഡവം പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. എന്നാല്‍ വന്‍കിടക്കാരും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പിന്‍ബലമുള്ളവരുമായ നിര്‍മ്മാണ ലോബിക്ക്‌ ഇതൊന്നും
പ്രശ്നമായിട്ടില്ല. ടിപ്പറുകള്‍ കോണ്‍വോയി ആയി കടന്നുപോകുന്ന കാഴ്ച മംഗലം-ഗോവിന്ദാപുരം പാതയിലെ പതിവാണ്‌. ഗതാഗതനിയമങ്ങളും ഇവര്‍ക്ക്‌ പുല്ലാണ്‌. മണല്‍ലോറി ഉള്‍പ്പെടുന്ന ഒരു വാഹനാപകടമെങ്കിലും ഇവിടെ പതിവാണ്‌. ടിപ്പറുകളെക്കണ്ട്‌
കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും ഒതുങ്ങിപ്പോകുന്നതുകൊണ്ടാണ്‌ പല അപകടങ്ങളും ഒഴിവാകുന്നത്‌. പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ജനങ്ങളുടെ
സ്വൈരജീവിതത്തിന്‌ ഭീഷണി ഉയര്‍ത്തുകയുമാണ്‌ മണ്ണുമാഫിയയും ടിപ്പര്‍ ലോറികളും. (വാര്‍ത്താ ലിങ്ക്)

--

ഇപ്പോള്‍ ഒരു അത്യാഹിതം നടന്നതുകൊണ്ട്‌ നാട്ടുകാരുടെ രോഷം തല്‍ക്കാലത്തേക്കെങ്കിലും ശമിപ്പിക്കാനായിരിക്കും ഇങ്ങനെ ഒരു നടപടി. മാതൃഭൂമിയിലെ വാര്‍ത്ത ചുവടെ:

ചിറ്റില്ലഞ്ചേരി മേഖലയില്‍ സ്കൂള്‍സമയത്ത്‌ മണല്‍വണ്ടികള്‍ക്ക്‌
നിരോധനം
.

വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഭീഷണിയുയര്‍ത്തുന്ന ചിറ്റില്ലഞ്ചേരി മേഖലയില്‍ ഇതിനെതിരെ കര്‍ശനനടപടിയെടുക്കാന്‍ എസ്‌.പി. വിജയ്‌സാഖറെ പോലീസിന്‌ നിര്‍ദേശം നല്‍കി. രാവിലെ എട്ടുമുതല്‍ 11 വരെയും വൈകീട്ട്‌ മൂന്നു മുതല്‍ അഞ്ചുവരെയും മണല്‍ലോറികള്‍ ഈ റോഡില്‍ നിരോധിക്കാന്‍ എസ്‌.പി. ഉത്തരവിട്ടു. സ്കൂള്‍സമയത്ത്‌ അമിതവേഗംമൂലമുള്ള അപകടം ഒഴിവാക്കാനാണ്‌ ഇതെന്ന്‌ എസ്‌.പി. പറഞ്ഞു.അമിതവേഗ പരിശോധന കര്‍ശനമാക്കാനും എസ്‌.പി. നിര്‍ദേശിച്ചിട്ടുണ്ട്‌. ഒന്നില്‍ക്കൂടുതല്‍ തവണ അമിത വേഗത്തിന്‌ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. തകര്‍ന്നുകിടന്ന റോഡ്‌ അടുത്തകാലത്ത്‌ നന്നാക്കിയശേഷം ടിപ്പര്‍ലോറികളും സ്വകാര്യ ബസ്സുകളും ചീറിപ്പായുകയാണെന്ന്‌ ജനങ്ങള്‍ എസ്‌.പി.യോട്‌ പരാതിപ്പെട്ടു. മണല്‍ഖനനത്തിന്‌ ലൈസന്‍സുള്ളതിനാല്‍ മണല്‍വാഹനങ്ങള്‍ നിരോധിക്കാന്‍ പോലീസിന്‌ നിയമപരമായി അവകാശമില്ലെന്ന്‌ എസ്‌.പി. പറഞ്ഞു. (വാര്‍ത്താ ലിങ്ക്)


അതിനര്‍ത്ഥം ലൈസന്‍സ്‌ കൊടുത്തു എന്നതുകൊണ്ട്‌ തടയാന്‍ നിയമമില്ലെന്ന്. ഇങ്ങനെ ലൈസന്‍സ്‌ കൊടുത്തത്‌ , ഒരു പ്രദേശത്തെ മണ്ണും മണലും കടത്തി അവിടം ഒരു മരുഭൂമിയാക്കുന്നതിനൊപ്പം അവിടുത്തെ ജനങ്ങളുടെ ജീവനും എടുക്കാനാണോ?
ആര്‌ ഉത്തരം തരും?

നദികള്‍ വറ്റിവരണ്ട്‌ ഇല്ലാതാകുന്നതിന്‌ തുല്യമായി. നെല്‍പ്പാടങ്ങളിലെ മണ്ണ് മാന്തി വയലുകള്‍ ഇല്ലാതാവുന്നു. ഒന്നോ രണ്ടോ നഗരം പുഷ്ടിപ്പെടുത്താന്‍ ഒരു ജില്ലയും അവിടുത്തെ ജനങ്ങളേയും കുരുതി കൊടുക്കണോ?

ഇതിനെന്ന് ഒരു അറുതിവരും?

Wednesday, January 09, 2008

ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.

ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.

അതെ, വെറും ഒരു ലക്ഷം രൂപ കൊടുത്താല്‍ കൂടെ പോരാന്‍ അണിഞ്ഞൊരുങ്ങി തയ്യാറായി നില്‍ക്കുകയാണ്‌, ഉപ്പ്‌ തൊട്ട്‌ ട്രക്കുകളും ഉരുക്കും വരെ ഉണ്ടാക്കി വില്‍ക്കുന്ന, ടാറ്റാ കമ്പനിയുടെ പുതുപുത്തന്‍ കാര്‍.
(ടാറ്റ കാറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്)

ഏഷ്യയിലെ രണ്ടാമതെ വലിയ ആട്ടോ എക്സ്‌പോ നാളെ (10.1.08) ഡെല്‍ഹിയില്‍ തുടങ്ങുകയാണ്‌. ഇന്ത്യന്‍ വാഹനനിര്‍മ്മാണ കമ്പനികളുടേതടക്കം നിരവധി പുത്തന്‍ വിദേശ കാറുകള്‍ ഇന്ത്യന്‍ റോഡുകളിറങ്ങാന്‍ മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കയാണ്‌. മാരുതിയുടെ എ-സ്റ്റാര്‍, ഫിയറ്റിന്റെ പുണ്ടോ, വോല്‍ക്ക്സ്‌വാഗന്‍ ടൂറെജ്‌ തുടങ്ങി, 17 ലക്ഷത്തോളം വിലവരുന്ന ഷെവര്‍ലോയുടെ കാപ്റ്റിവ, 50 ലക്ഷത്തോളം വിലവരുന്ന സ്കൊഡയുടെ വോള്‍വോ എക്സ്‌.സി.90 എന്നീ നിരവധി പുതിയ വാഹനങ്ങള്‍ നാളെത്തൊട്ട്‌ പ്രദര്‍ശിപ്പിക്കും.

പക്ഷേ, ഇതിലെല്ലാമുപരി ഇന്ത്യയിലെ സാധാരണ മദ്ധ്യവര്‍ഗ്ഗക്കാര്‍ കാത്തിരിക്കുന്നത്‌ ടാറ്റായുടെ ഒരു ലക്ഷം രൂപക്ക്‌ (എക്സ്‌-ഫാക്ടറി വില. എക്സൈസ്‌, ഒക്ട്രൊയി, ഇന്‍ഷൂറന്‍സ്‌ എന്നിവ വേറെ കൊടുക്കണം, ടാറ്റയാരാ മോന്‍!) ലഭിക്കുമെന്ന് പറയുന്ന പുതിയ കുഞ്ഞിക്കാറാണ്‌. അതുകൊണ്ട്‌ വാറണ്ടിയോ വില്‍പ്പനാന്തര സേവനമോ ഇതിനു പുറമെയാകും. (മൈക്രൊസോഫ്റ്റോ അഡോബിയോ കോപ്പിറൈറ്റ്‌ കാര്യത്തില്‍ കര്‍ക്കശമായാല്‍, ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിനേക്കാള്‍ കാശ്‌ അതിനെ പ്രവൃത്തിപ്പിക്കാനും ഉപയോഗിക്കാനും വേണ്ട പോപ്പുലറായ സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ കൊടുക്കേണ്ടിവരുന്ന കാലമാ ഇത്‌ !). ഇതുവരെയും ഈ കാറിനെക്കുറിച്ചുള്ള പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്‌. അതീവ സുരക്ഷയില്‍ ഒരു കണ്ടെയനറില്‍ 5 കാറുകള്‍ പ്രദര്‍ശനത്തിനായി ഡെല്‍ഹിയില്‍ എത്തിച്ചത്രേ. ഈ കാറിനെക്കുറിച്ച്‌ സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍ ഇങ്ങനെയാണ്‌ (പെട്രോള്‍‍ ടാങ്കില്‍ നിന്നും ചോര്‍ത്തിയത്):
മൈലേജ്‌ : 25 KMPL
പരമാവധി വേഗത : 70 KMPH
ഇന്ധനം : പെട്രോള്‍.
ചക്രങ്ങള്‍ : 4 എണ്ണം (അപ്പോ ആട്ടൊറിക്ഷയല്ലാ, പക്ഷേ സ്റ്റെപ്പിനി/എക്സ്റ്റ്രാ ചക്രം ഉണ്ടാവുകയില്ല)
ഇരിക്കാനുള്ള സീറ്റ്‌ : 4 പേര്‍ക്ക്‌ (ഓടിക്കുന്നയാളടക്കം)
എഞ്ചിന്‍ : 600 cc
(കാര്‍ട്ടൂണിസ്റ്റ്‌ സജീവിനെപ്പോലെയുള്ള നാലുപേര്‍ ഇരുന്നാല്‍ താമരശ്ശേരി ചുരം ദാന്ന് കേറാം!!. ഹെന്ത്‌, ഇതില്‍ പച്ചാളം മോഡലേ പറ്റൂന്നോ..)

എക്സ്ട്രാ ഫിറ്റിംഗ്സ്‌ : വേണമെങ്കില്‍ വേറെ വാങ്ങിച്ചു പിടിപ്പിച്ചോണം.(ഇതില്‍ ഡോറും ഉള്‍പ്പെടുമോ?)
ആകാരം : മാരുതി 800 നോളൊപ്പം ഉണ്ടാകുമെന്നും ഇല്ലെന്നും പറയുന്നു. പാര്‍ക്ക്‌ ചെയ്യാന്‍ കുറച്ച്‌ സ്ഥലം മതി.
ഭാരം: മാരുതി 800 നേക്കാളും കുറവാ. (പൊക്കി എടുത്തോണ്ടു പോകാം!!)
പേര്‌ : ഔദ്യോഗികമായി ഇതുവരെ ഇട്ടിട്ടില്ല.
(ഇന്‍ഡിവണ്‍, ഇന്‍ഡിവ, ആറ്റം, ജേ, മിറാക്കിള്‍ തുടങ്ങിയ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌). (നാളെ വരെ കാത്തിരിക്കൂ!!!)

പെട്രോളിന്‌ വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്‌ ഒരു ലിറ്ററിന്‌ 25 KM മൈലേജ്‌ കിട്ടുമെന്ന് പറയുന്നത്‌ ഒരു നല്ല കാര്യം തന്നെ. (ഇത്‌ കണ്ടറിയണം). പരമാവധി കൂടിയ സ്പീഡ്‌ 70 KM ആയതുകൊണ്ട്‌ ഇതിനെ നല്ല സ്പീഡില്‍ പറപ്പിക്കാന്‍ പറ്റൂല്ല. വലിപ്പം മാരുതി 800 മോഡല്‍ കാറിനെക്കാളും ചെറുതാണെന്നും അല്ലാ വലുതായിരിക്കുമെന്നും പറയുന്നു. അപ്പോള്‍ എന്തായാലും പുതിയ മോഡല്‍ ഒരു സോപ്പ്‌ പെട്ടി കൂടി നിരത്തില്‍. ഭാരം കുറവായിരിക്കുമത്രേ. 4 ചക്രമുള്ളതുകൊണ്ട്‌ ആട്ടോറിക്ഷപോലെ ആകാന്‍ സാധ്യതയില്ല. പിന്നെ, സ്റ്റെപ്പിനി (മാറ്റചക്രം) ഇല്ലാത്തതുകാരണം യാത്രക്കിടയില്‍ ഒരു ചക്രം പഞ്ചറായാല്‍ സംഗതി കുഴയും. അടുത്തെങ്ങും മെക്കാനിക്ക്‌ ഗാരേജോ, പഞ്ചറൊട്ടിക്കാനുള്ള കടകളോ ഇല്ലെങ്കില്‍ വേറെ വണ്ടിക്ക്‌ കൈകാണിക്കുകയായിരിക്കും ഉത്തമം. (അല്ലെങ്കില്‍ ഭാരം കുറവായതുകൊണ്ട്‌ തള്ളികൊണ്ട്‌ നടക്കാം). രാത്രിയിലെ യാത്രയില്‍ ഇങ്ങനെ സംഭവിച്ചാല്‍ കേമമാകും. അത്യാവശ്യത്തിന്‌ ഇത്തരം വണ്ടിയില്‍ രോഗിയേയും കൊണ്ട്‌ ആശുപത്രിയിലേക്ക്‌ പോകുന്ന വഴി പഞ്ചറാകുന്ന പക്ഷം രോഗിയുടെ കാര്യം ദൈവത്തിന്റെ കൈയ്യില്‍.

ടാറ്റാക്കാര്‍ ഇത്രയൊക്കെ സാധാരണക്കാരനുവേണ്ടി ചെയ്യുന്നതിനിടയില്‍ സ്കൂട്ടറും ആട്ടോറിക്ഷയും ഉണ്ടാക്കുന്ന ബജാജ്‌ കമ്പനിക്കാര്‍ ഒരു പണി പറ്റിച്ചു (ടാറ്റാക്കിട്ടൊരു പണി കൊടുത്തു!).

ബജാജിന്റെ പുതിയ കാര്‍ മുന്‌വശം





ബജാജ് കാര്‍ പിന്‍‌വശം

അവരുടെ വഹ ആദ്യത്തെ കുഞ്ഞുകാര്‍ അവര്‍ രണ്ടുദിവസം മുന്‍പേ വിപണിയില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷേ ഇവരുടെ കുഞ്ഞുകാറിന്‌ ടാറ്റയുടേതിനേക്കാള്‍ ലേശം വില കൂടും. ഒന്നര ലക്ഷം മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം വരെ അതിനുണ്ടാകും.


എന്തായാലും ഒരു നേട്ടമുണ്ടാവാന്‍ പോകുന്നത്‌ വിലക്കൂടുതല്‍ കാരണം കാര്‍ വാങ്ങുന്നത്‌ വിദൂര സ്വപ്നമായി കണ്ടിരുന്ന സാധാരണക്കാര്‍ക്ക്‌ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയോ ലോണെടുത്തോ ഒരു കാര്‍ സ്വന്തമാക്കാമെന്നുള്ളതാണ്‌. (എന്നിട്ട്‌ പറയാമല്ലോ, ഞങ്ങള്‍ക്കും ഒരു കാറുണ്ടെന്ന്. )

വാഹനസാന്ദ്രത ദിനംപ്രതി കൂടിക്കൊണ്ടിരിക്കയും കാര്യമായ റോഡ്‌ വികസനം നടക്കുകയും ചെയ്യാത്ത ഇന്ത്യയില്‍ (പ്രത്യേകിച്ചും കേരളത്തില്‍), ഈ കുഞ്ഞന്‍ സോപ്പ്‌ പെട്ടി കാറുകള്‍ കൂടി നിരത്തിലിറങ്ങുമ്പോള്‍ പാവപ്പെട്ടവന്‌ വഴിനടക്കാന്‍ വേറെ വഴി നോക്കേണ്ടിവരും.
***

വാല്‍ക്കഷണം:

1. വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട്‌ ജനസംഖ്യ കുറച്ച്‌ കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്‌. (സന്തോഷിക്കുന്നത്‌ ഇന്‍ഷൂറന്‍സ്‌ വക്കീലന്മാര്‍)

2. വാഹനം വാങ്ങിക്കാന്‍ ലോണ്‌ കൊടുക്കുന്ന ബാങ്കുകള്‍ക്കും സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ശുക്രദശ. കുറച്ചുകഴിഞ്ഞ്‌ ലോണെടുത്ത സംഖ്യ തിരിച്ചടക്കാന്‍ പറ്റാതാവുമ്പോള്‍ റിക്കവറി ഏജന്റന്മാരുടേം സി.സി.ക്കാരുടെ കൊയ്ത്തുകാലം.

****

അപ്പ്‌ഡേറ്റ് (10.1.08 - 1300 hrs)

3 വര്‍ണ്ണങ്ങളില്‍ ടാറ്റയുടെ പുത്തന്‍ കുഞ്ഞന്‍ കാറ് ഡല്‍ഹിയിലെ ആട്ടോ എക്സ്പോയില്‍ കുറച്ച് മുമ്പ് പ്രദര്‍ശിപ്പിച്ചു.
പുതിയ കാറിന്റെ പേര് “ ടാറ്റാ നാനോ”.

നാനോയോടൊപ്പം രത്തന്‍ ടാറ്റ












മൈലേജ് : 20 KMPL
എഞ്ചിന്‍ : 624 സി.സി. , 2 സിലിന്‍ഡറ്, 4 ഗിയര്‍.
എഞ്ചിന്‍ കാറിന്റെ പുറകില്‍ (ആട്ടോറിക്ഷ സ്റ്റൈല്‍‍).
ലഗ്ഗേജ് കാരിയര്‍ : കാറിന്റെ മുന്‍‌വശത്ത്.
ചുവപ്പ്, വെള്ള‍, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
ഓക്‍ടോബറില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും.
ബേസിക്ക് പെട്രോള്‍ വെര്‍ഷന്‍ ആദ്യം, പിന്നീട് ഡീസല്‍ ഡീലക്സ് വെര്‍ഷനും ഇറക്കും.
ബേസിക്ക് പെട്രോള്‍ മോഡലില്‍ എ.സി. ഉണ്ടായിരിക്കില്ല.
ബേസിക്ക് മോഡല്‍ വില: 1 ലക്ഷം (എക്സ്-ഫാക്ടറി വില)
വാറ്റ്, ഫാക്ടറിയില്‍ നിന്നും വാഹനം എത്തിക്കേണ്ട വില എന്നിവ പുറമെ ചുമത്തും.
ഓണ്‍-റോഡ് വില (ഡല്‍ഹിയില്‍): 1,30,000 (വാറ്റ്,രെജിസ്റ്ട്രേഷന്‍, ഇന്‍ഷൂറന്‍സ്, റോഡ് ടാക്സ്, പാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത്)
ഡെല്‍ഹിക്ക് പുറത്ത് : 1,35,000 (ഏകദേശം)
യൂറോ 4 സ്റ്റാന്‍ഡേഡ്.
ആകാരം: മാരുതി(800)യേക്കാള്‍ 8% ചെറുത്.
ഇരിക്കാന്‍ മാരുതിയേക്കാള്‍ 21%കൂടുതല്‍ സ്ഥലം.
ഇത്രയുമാണ് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍.

(ഇനി ആട്ടോറിക്ഷക്കാര്‍ ആട്ടോ വിറ്റ് ഈ കാറ് വാങ്ങിക്കുമോ! എന്നാല്‍ ആട്ടോ കാശിന് കാറില്‍ യാത്ര ചെയ്യാം.!!!!‌)

Saturday, December 15, 2007

മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയാല്‍.

മൊബൈല്‍ ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിച്ചാലെന്താ?

തീര്‍ച്ചയായും ബില്ലിലെ സംഖ്യ കൂടും.

അത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.


അതുമാത്രമാണോ?

കൂടെ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുമത്രേ. ഇസ്രായേലിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിവന്ന ഗവേഷണത്തിന്റെ ഫലം ഈയിടെ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ചു. അതുപ്രകാരം 402 പേരില്‍ നടത്തിയ പഠനത്തില്‍ അധികമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മൗത്ത്‌ ക്യാന്‍സര്‍ (വായിലെ ഗ്ലാന്‍ഡില്‍ ട്യൂമര്‍) വരാനുള്ള സാധ്യത 50%-ത്തില്‍ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു
.


ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന വിദ്യുത്‌കാന്തിക തരംഗങ്ങള്‍ ചെവിക്കും വായിനും അടുത്തുള്ള ഭാഗങ്ങളില്‍ കുറേശ്ശെ പ്രഭാവം ഉണ്ടാക്കുന്നതായാണ്‌ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌.



കുട്ടികളില്‍ ഇത്‌ ആരോഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത അധികമാണ്‌.



ഇതിനുമുന്‍പും മൊബൈല്‍ ഫോണിന്റെ അധിക ഉപയോഗം കൊണ്ടു സംഭവിക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ ഗവേഷണങ്ങള്‍ നടന്നിരുന്നു. ചില ഗവേഷണങ്ങളില്‍ മസ്തിഷ്ക ട്യൂമറും വന്ധ്യതയും വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ചില പഠനങ്ങള്‍ അത്‌ വ്യക്തമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വെളിവാക്കി.

എന്തായാലും ഈ പുതിയ ഗവേഷണ റിപ്പോര്‍ട്ട്‌ അത്ര ലാഘവത്തോടെ തള്ളിക്കളയാനാവുന്നതല്ല.


ലോകമെമ്പാടും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനോടൊപ്പം തന്നെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്ന ആരോഗ്യഭീഷണിയും വര്‍ദ്ധിക്കുന്നു.

Monday, September 24, 2007

ഇന്ത്യന്‍ എസ്സെമെസ്സ്‌ ഐഡള്‍

ഇന്ത്യന്‍ എസ്സെമെസ്സ്‌ ഐഡള്‍.

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ വലിയ റിയാലിറ്റി ഷോകള്‍ക്ക്‌ തുടക്കം കുറിച്ച സോണി ടി.വി.ചാനലിന്റെ 'ഇന്ത്യന്‍ ഐഡള്‍' ന്റെ ചുവട്‌ പിടിച്ച്‌ ഇപ്പോള്‍ മിക്ക ടി.വി. ചാനലുകളിലും പലതരം റിയാലിറ്റി ഷോ-കള്‍ ആണല്ലോ. ഹിന്ദി ചാനലുകള്‍ക്കു പുറമെ മലയാളം, തമിഴ്‌, തെലുഗു, മറാഠി, ബംഗാളി, ആസ്സാമീസ് തുടങ്ങി മിക്ക ഭാഷ ചാനലുകളിലും സംഗീത നൃത്ത മല്‍സരമോ റിയാല്‍ടി ഷോ-കളോ നടക്കുന്നു. ഇതു കൊണ്ട്‌ കണ്ണുനീര്‍ സീരിയലുകള്‍ മൂക്കുകുത്തി അപ്രത്യക്ഷമാകുന്നു. അല്ലെങ്കില്‍ വൈകീട്ട്‌ 6 മുതല്‍ രാത്രി 10 മണിവരെ ഇതു സഹിച്ചേ പറ്റൂ. സീരിയല്‍ നടീനടന്മാര്‍ ശരിക്കും ഇപ്പോള്‍ കണ്ണുനീരിലാവും. എന്തും കൂടുതലായാല്‍ ഇതുപോലെ ഇരിക്കും. വ്യൂവര്‍ഷിപ്പ്‌ ഉള്ളതുകൊണ്ട്‌ ഇപ്പോള്‍ ഓരോ ചാനലിലും ഒന്നും രണ്ടും റിയാലിറ്റി ഷോകളാണ്‌. ഇതുകൊണ്ട്‌ ആര്‍ക്കെല്ലാമാണ്‌ മെച്ചം. ചാനലുകാര്‍ക്ക്‌ തീര്‍ച്ചയായും നല്ല വരുമാനം. സ്പോണ്‍സര്‍മാരുടെ വക, പരസ്യം ചെയ്യുന്നവര്‍ വക. അതിലുമുപരി കാണികള്‍ പരസ്യം കണ്ടാല്‍ മാത്രം പോര, ഷോ-യില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ കാശുമുടക്കി എസ്‌.എം.എസ്സും ചെയ്യണം. അതുകൊണ്ട്‌ ലാഭം മൊബെയില്‍ കമ്പനികള്‍ക്കും ലാഭവിഹിതം ടി.വി. ചാനലിനും.

പക്ഷേ ഈ എസ്‌.എം.എസ്‌. വോട്ടുകള്‍ ഷോ-യില്‍ അവതരിപ്പിക്കുന്ന കലാകാരന്റെ/കലാകാരിയുടെ കഴിവും പ്രാഗല്‍ഭ്യവും നോക്കിയാണോ കൊടുക്കുന്നത്‌. 90% ശതമാനവും അല്ലെന്നുതന്നെ വേണം പറയാന്‍. നല്ല സുഹ്രുത്ത്‌ വലയം, വോട്ട്‌ ക്യാന്‍വാസ്‌ ചെയ്യാന്‍ ആളുകള്‍, നാട്‌, ദേശം, പരസ്യം, വോട്ട്‌ തെണ്ടല്‍ തുടങ്ങി അനേകം 'സംഗതി'കള്‍ അതിലില്ലേ. നിങ്ങളുടെ നാട്ടില്‍ നിന്നുമുള്ള ഒരു ആള്‌, അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കുന്ന അതേ കോളെജില്‍ പഠിക്കുന്ന ആളാണ്‌ ഷോ-യില്‍ ശരാശരി പരിപാടി അവതരിപ്പിച്ച്‌ വോട്ട്‌ 'ഇരക്കു'ന്നതെങ്കില്‍ മറ്റു കഴിവുള്ള കലാകാരനെ മറികടന്ന്‌ നിങ്ങള്‍ ഇയാള്‍ക്ക്‌ വോട്ട്‌ ചെയ്യില്ലേ. അപ്പോള്‍ പിന്നെ കഴിവിന്റെ അടിസ്ഥാനത്തില്‍ എവിടെയാണ്‌ ഒരാള്‍ യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ സിംഗറോ ഐഡളോ ആകുന്നത്‌?

ഒരു കാര്യം പറയാന്‍ മറന്നു. വിധികര്‍ത്താക്കള്‍ എന്നു പറഞ്ഞ്‌ സംഗീതവുമായി ബന്ധമുള്ള മൂന്നുനാലു പേരെ ഷോ-യില്‍ ഇരുത്തുന്നുണ്ട്‌. ഇവര്‍ കലാകാരന്റെ/കലാകാരിയുടെ കഴിവുകള്‍/പോരായ്മകള്‍ പറയും, ചിലപ്പോള്‍ പരസ്പരം കലഹിക്കും, സൗന്ദര്യപിണക്കം നടത്തും. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ പുറത്താകുമ്പോള്‍ ഇവര്‍ സങ്കടപ്പെടും, കരയും, കരയിക്കും. ചിലപ്പോള്‍ തോന്നും ഇതും മുന്‍കൂട്ടി നിശ്ചയിച്ചതാണോ എന്ന്‌. ഇവര്‍ വിധികര്‍ത്താക്കളാണെങ്കിലും ഇവര്‍ക്ക്‌ ഓരോ കലാകാരന്റെ/കലാകാരിയുടെ കഴിവ്‌ കണ്ട്‌ വിധി നിര്‍ണ്ണയിക്കാനോ, വിജയിയെ നിശ്ചയിക്കാനോ അധികാരമില്ല, സോറി, ചാനല്‍ നിയമമില്ല. ഇവിടെ ഇവര്‍ പാവകള്‍ മാത്രം, ചാനലുകാര്‍ തരുന്ന കാശ്‌ വാങ്ങിച്ച്‌ അഭിനയിക്കുക.
(ഇപ്പോള്‍ ചാനലുകളില്‍ സംഗീതമല്‍സരത്തില്‍ പാട്ട്‌ പാടിയാല്‍ മാത്രം പോരാ. നല്ലതുപോലെ നൃത്തം ചെയ്ത്‌ പാട്ട്‌ പാടണം, നല്ല ഫാഷണബിള്‍ ഡ്രസ്സിംഗ്‌ ആയിരിക്കണം. ഇതുപോലുള്ള മല്‍സരത്തില്‍ യേശുദാസോ, ജയചന്ദ്രനോ, എസ്‌.ജാനകിയോ, ചിത്രയോ,എസ്‌.പി. ബാലസുബ്രഹ്മണ്യനോ വേഷം മാറി പങ്കെടുത്തുവെന്നു വെക്കുക. ഇവര്‍ക്ക്‌ നൃത്തം ചെയ്ത്‌ പാട്ട്‌ പാടാനറിയാത്തതുകൊണ്ട്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ കുറച്ച്‌ കൊടുത്തേനെ!!)

സോണി ചാനലിലെ 'ഇന്ത്യന്‍ ഐഡള്‍' 2007 വെര്‍ഷന്‍ ഫൈനല്‍ ഇന്നലെ പരിസമാപ്തി കുറിച്ചു. ഇന്നലെ വരെയും ഈ വര്‍ഷത്തെ ഇന്ത്യന്‍ ഐഡളിനെ 'തിരഞ്ഞെടുക്കാന്‍' ഒരു പൊതുതിരഞ്ഞെടുപ്പിനുപോലും കാണാത്തവിധം എസ്‌.എം.എസ്‌. വോട്ടിനുവേണ്ടിയുള്ള കാമ്പൈന്‍ ആയിരുന്നു. പത്രങ്ങളില്‍ മിക്ക ദിവസവും വാര്‍ത്തകള്‍, പരസ്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളും, യുവ സംഘടനകളും സാസ്കാരിക ക്ലബുകളും വോട്ടിനു വേണ്ടി പരസ്യവും അപ്പീലുകളും ഇറക്കുന്നു. മന്ത്രിമാരും എന്തിനു ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും ആ സംസ്ഥാനത്തുനിന്നുള്ള ഷോ-യില്‍ പങ്കെടുക്കുന്നയാളെ പ്രകീര്‍ത്തിക്കുകയും വോട്ടിനു വേണ്ടി അപ്പീല്‍ നടത്തുകയും ചെയ്യുന്നു. ലോക്കല്‍ കേബിള്‍ ചാനലുകളില്‍ എസ്‌.എം.എസ്‌.നു വേണ്ടി പരസ്യങ്ങള്‍. നഗരങ്ങളിലും പാതയോരങ്ങളിലും ഒരു പ്രത്യേക കലാകാരനുവേണ്ടി എസ്‌.എം.എസ്‌. വോട്ട്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വലിയ പോസ്റ്റര്‍/തുണി/ഫ്ലക്സ്‌ പരസ്യങ്ങള്‍. (ഇതിനെല്ലാം ചിലവില്ലേ?). ചാനലുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത്‌ ഓരോ പ്രധാന നഗരങ്ങളിലും ലൈവ്‌ കാമ്പൈന്‍ സംഘടിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥികളെക്കൊണ്ട്‌ പാട്ട്‌ പാടിച്ച്‌ വോട്ട്‌ 'ഇരപ്പി'ക്കുന്നു. കിഴക്കന്‍/വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്‌ ഒരു ജ്വരമായി മാറിയിരിക്കയാണ്‌. രണ്ടുമാസമായി ഫൈനല്‍ മല്‍സരം മുറുകിവരികയണ്‌. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി മുഴുവന്‍ ഒരു സംസ്ഥാനത്തെ PCO-കള്‍‍ മുഴുവന്‍ ടെലിഫോണിലൂടെ വോട്ടിംഗ്‌ ചെയ്യുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്പോണ്‍സര്‍ ചെയ്തിരിക്കയാണ്‌. ഞായറാഴ്ചകളില്‍ മല്‍സരാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി സര്‍വ്വമത പ്രാര്‍ഥനകള്‍ നടത്തുന്നു. ഒരു സംസ്ഥാന സര്‍ക്കാര്‍ മല്‍സരാര്ത്ഥിയെ ശാന്തിയുടേയും മതസൗഹാര്‍ദ്ധത്തിന്റേയും പ്രതീകമായി സംസ്ഥാന അംബാസ്സഡര്‍ ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐഡളിലെ ഒരു പ്രത്യേക കലാകാരനുവേണ്ടി, സംസ്ഥാന സര്‍ക്കാരിലെ വേണ്ടപ്പെട്ടവര്‍ മാത്രമല്ല, നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടന വരെ ആ കലാകാരനു എസ്‌.എം.എസ്‌. വോട്ട്‌ ചെയ്യാനായി അപ്പീല്‍ (ശാസനം) ഇറക്കുകയുണ്ടായി. യുവതീ യുവാക്കള്‍ പരസ്പരം ചോദിക്കുന്നു നീ എത്ര എസ്‌.എം.എസ്‌. വോട്ട്‌ ചെയ്തു. നൂറില്‍ കുറഞ്ഞാല്‍ മോശമല്ലേ. ഓരോ എപ്പിസോഡ്‌ കഴിയുമ്പോഴും എല്ലാ വാര്‍ത്താ ചാനലുകളും ഇത്‌ പ്രൊമോട്ട്‌ ചെയ്യുന്നു. ഇങ്ങനെ ഒരു പ്രത്യേക സംസ്ഥാനത്തുനിന്നുള്ള, ഭാഷ സംസാരിക്കുന്ന, ആളെ എസ്‌.എം.എസ്‌. വോട്ട്‌ വഴി ഇന്ത്യയിലെ സൂപ്പര്‍ സിംഗര്‍ ആക്കുന്നു. കലാകാരന്റെ കഴിവു മറികടന്ന്‌, എസ്‌.എം.എസ്‌. വോട്ടിനു കൂടുതല്‍ പ്രാധാന്യം കൊടുത്ത്‌ ഇങ്ങനെ വിജയിക്കുന്ന കലാകാരനെ(കാരിയെ) 'ഇന്ത്യന്‍ ഐഡള്‍' എന്നോ അതോ 'ഇന്ത്യന്‍ എസ്‌.എം.എസ്‌. ഐഡള്‍' എന്നാണൊ വിളിക്കേണ്ടത്‌. സൂപ്പര്‍ സിംഗര്‍ എന്നോ അതോ 'സൂപ്പര്‍ എസ്‌.എം.എസ്‌. സിംഗര്‍' എന്നോ വിളിക്കേണ്ടത്‌?

ഇന്ത്യന്‍ ഐഡള്‍-3 - ല്‍ ഇന്നലത്തെ ഫൈനലില്‍ അവസാനം ഡാര്‍ജിലിംഗില്‍ നിന്നുള്ള പ്രശാന്ത്‌ തമാങ്ങ്‌, ഷില്ലോങ്ങില്‍ നിന്നുള്ള അമിത്‌ പാളിനെ എസ്‌.എം.എസ്‌. വോട്ടിങ്ങില്‍ മറി കടന്ന് ഇന്ത്യന്‍ ഐഡള്‍-3 -ലെ വിജയിയായി. കാറും കരാറും അടക്കം ഒരു കോടി രൂപ സമ്മാനം.
(ഫൈനലില്‍ വിജയിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ അയച്ച എസ്‌.എം.എസ്‌. 7 കോടിയിലധികം!!!)


ഫൈനല്‍ മത്സരാര്‍ത്ഥി - ഷില്ലോങില്‍ നിന്നുള്ള അമിത് പാള്‍.
ഫൈനലില്‍ എസ്.എം.എസ്/ടെലിഫോണ്‍ വോട്ടിങിലൂടെ വിജയം വരിച്ച ഡാര്‍ജിലിങില്‍ നിന്നുള്ള പ്രശാന്ത് തമാങ്ങ്.

കരാറും കാറും ഫ്ലാറ്റും അടക്കം 50 ലക്ഷമോ ഒരു കോടിയോ മറ്റോ വിജയിക്കു നല്‍കുമ്പോള്‍ ചാനലുകാര്‍ സമ്പാദിക്കുന്നത്‌ എത്ര കോടിയെന്ന് അവര്‍ പരസ്യപ്പെടുത്തുന്നുണ്ടോ. ഇല്ല, ഒരിക്കലുമില്ല. പൊതുജനത്തിന്റെ കാശല്ലേ എങ്ങനെ പറയും.

വാല്‍ക്കഷണം(കഴുതരാഗത്തില്‍):
പൊതുജനത്തെ കഴുതയാക്കുകയാണോ അതോ പൊതുജനം സ്വയം കഴുത ആവുകയാണോ?

*****

ഇന്ത്യന്‍ ഐഡള്‍-3: അപ്‌ഡേറ്റ് (കമന്റുകളില്‍)


കൃഷ്‌.

Tuesday, September 18, 2007

മായം, വിഷമയം

മായം, വിഷമയം.

നമ്മള്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെക്കുറിച്ച്‌ നാമെല്ലാം കേട്ടിട്ടുണ്ട്‌. അമിതലാഭത്തിനായി എന്തെല്ലാം വിധത്തിലുള്ള മായം ചേര്‍ക്കലാണ്‌ വിവിധ ഭക്ഷ്യവസ്തുക്കളില്‍ വ്യാപാരികള്‍ ചെയ്യുന്നത്‌. അറക്കപ്പൊടി(ഈര്‍ച്ചപ്പൊടി) ചേര്‍ത്ത മല്ലിപ്പൊടി, ചായഇല, ഇഷ്ടികപ്പൊടി കലര്‍ത്തിയ മുളകുപൊടി, മഞ്ഞക്കളര്‍ പൊടി ചേര്‍ത്ത മഞ്ഞള്‍പ്പൊടി, ഉണക്കചാണകപ്പൊടി ചേര്‍ത്ത ജീരകപ്പൊടി, മല്ലിപ്പൊടി, വെളുത്ത ഗ്രീസ്‌ കലര്‍ത്തിയ നെയ്യ്‌, യൂറിയ,സസ്യഎണ്ണ, വാഷിംഗ്‌ പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നിര്‍മ്മിക്കുന്ന കൃത്രിമപാല്‌ തുടങ്ങി അനേകം മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ്‌ നിത്യേന നമ്മുടെ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.ഇറച്ചികളില്‍ പോലും മായം കലര്‍ത്തുന്നു. പെട്ടെന്ന്‌ വളര്‍ച്ചയും തൂക്കവും കിട്ടുന്നതിന്‌ കോഴികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നു. ആറുമാസം തികയാത്ത പശുക്കുട്ടികളെ ലോറിക്കണക്കിന്‌ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന്‌ കശാപ്പ്‌ ചെയ്ത്‌ ആട്ടിറച്ചിയാണെന്ന്‌ പറഞ്ഞ്‌ വില്‍ക്കുന്നതായി രണ്ട്‌ ദിവസം മുന്‍പാണല്ലോ TV-യില്‍ വാര്‍ത്ത വന്നത്‌. എങ്ങിനെയാണ്‌ ഇതെല്ലാം വിശ്വസിച്ച്‌ വാങ്ങുക.

എന്നാല്‍ പച്ചക്കറിയാണ്‌ ഭേദമെന്ന്‌ കരുതിയാല്‍ അവിടെയുമുണ്ട്‌ മായം, കൊള്ളലാഭത്തിനായി. അപകടകാരികളായ രാസവസ്തുക്കള്‍ ചേര്‍ത്ത്‌ മാങ്ങ നിറംവെപ്പിക്കുകയും പഴുപ്പിക്കുന്നതുമായി വാര്‍ത്തകള്‍ വന്നതാണല്ലോ. ഇക്കാലത്ത്‌ അങ്ങാടിയില്‍ കിട്ടുന്ന പല പച്ചക്കറികളുടെയും ആകാരവും ഭംഗിയും കണ്ട്‌ നാം അത്ഭുതപ്പെടാറുണ്ട്‌. കല്ല്‌ പോലെ ദിവസങ്ങളോളം ചീയാതെ ഇരിക്കുന്ന തക്കാളി, തേങ്ങയേക്കാള്‍ വലുപ്പമുള്ള ഉണ്ട വഴുതിനങ്ങ, വിവിധ നിറങ്ങളിലുള്ള വെള്ളരിക്ക, പുഴുക്കുത്തേല്‍ക്കാത്ത ഹരിതസുന്ദരമായ കേരളത്തിന്റെ ഷേപ്പിലുള്ള വലിയ കരേള (പാവക്ക) തുടങ്ങിയവ. (കേരള എന്നും അക്ഷരം തെറ്റിച്ച്‌ ചില ഉത്തരേന്ത്യക്കാര്‍ പറയും).

പക്ഷേ, ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ വളര്‍ച്ച വര്‍ദ്ധിപ്പിച്ച്‌ വിളവെടുപ്പ്‌ നടത്താവും വിധം പച്ചക്കറികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നത്‌ ഇന്നലെ TV-യില്‍ കാണാനിടയായി. ഈ മരുന്ന് കുത്തിവെയ്ക്കുന്നത്‌ കച്ചവടക്കാരല്ല, മറിച്ച്‌ കൃഷിക്കാര്‍ തന്നെയാണ്‌. ഇതിന്‌ ഉപയോഗിക്കുന്നതോ "ഓക്സിടോസിന്‍" എന്ന മരുന്നും. ഉത്തര്‍പ്രദേശിലെ ബുലെന്ദ്ഷഹര്‍ ജില്ലയില്‍ കര്‍ഷകര്‍ വ്യാപകമായി ഈ മരുന്ന് കുത്തിവെയ്ച്ച്‌ വര്‍ദ്ധിച്ച വിളവെടുപ്പ്‌ നടത്തി കൊള്ളലാഭമുണ്ടാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ലൗക്കി (നീളന്‍ ചുരക്ക), വെണ്ടക്കയുടെ വലിപ്പമുള്ളപ്പോള്‍ വേരിന്‌ മുകളിലായി ചെടി(വള്ളി)യില്‍ ഈ വിഷമരുന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ച്‌ കുത്തിവെയ്ക്കുന്നു. ഒന്നുരണ്ടു ദിവസം കൊണ്ട്‌ ആ ചെടിയിലുള്ള ചുരക്കകള്‍ പത്തിരട്ടിയിലധികം വലിപ്പത്തിലാവുകയും, അത്‌ പറിച്ചെടുത്ത്‌ അങ്ങാടിയിലെത്തിക്കുകയും ചെയ്യുന്നു. (ഹിമാചല്‍ പ്രദേശില്‍ മത്തന്‍, തണ്ണിമത്തന്‍, വഴുതിനങ്ങ എന്നിവയിലും ഈ പ്രയോഗം നടത്താറുണ്ട്‌.)

TV വാര്‍ത്തയില്‍ നിന്നുള്ള ചിത്രങ്ങള്‍ താഴെ: ഓക്സിടോസിന്‍ ഇഞ്ചക്ഷന്‍ ചെടികളിലും എരുമയിലും കുത്തിവെയ്ക്കുന്നു.
പച്ചക്കറി ചെടിയില്‍ മരുന്ന് കുത്തിവെയ്ക്കുന്നു..
കുത്തിവെയ്പ്പ് നടത്തി വലുതാക്കിയ ചുരക്ക അങ്ങാടിയിലേക്ക്..
മരുന്ന് കുത്തിവെച്ച് കൂടുതല്‍ പാല്‍ ചുരത്തിക്കുന്നു.

പച്ചക്കറികളില്‍ മാത്രമല്ല ഈ മരുന്ന്‌ ഉപയോഗിക്കുന്നത്‌. ഗര്‍ഭമുള്ള പശുക്കളിലും എരുമകളിലും മരുന്ന് കുത്തിവെച്ച്‌ പ്രസവം എളുപ്പത്തിലാക്കുന്നു. ഈ മരുന്ന് പശുക്കളിലും എരുമകളിലും കുത്തിവെയ്ച്ച്‌ കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നു. 4 ലിറ്റര്‍ പാല്‍ തരുന്ന ഒരു എരുമ കുത്തിവെച്ചതിനുശേഷം 14 ലിറ്റര്‍ പാല്‍ തരുന്നത്രേ. ഈ ജില്ലയിലും ഉത്തരേന്ത്യയിലെ മറ്റു ഭാഗങ്ങളിലും ഈ പറഞ്ഞ മരുന്ന് ദിവസേന നല്ലപോലെ വിറ്റുപോകുന്നു. ഒരു ഇഞ്ചക്ഷനു 50 പൈസ മാത്രമെ വിലയുള്ളൂ. അതിനര്‍ത്ഥം മിക്കവാറും എല്ലാ കൃഷിക്കാരും ഇത്‌ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ്‌. ഇങ്ങനെ വില്‍പ്പനക്കായി/ഉപയോഗിക്കാനായി ശേഖരിച്ചുവെച്ചിരുന്ന വലിയ ഒരു കരുതല്‍ ശേഖരം മരുന്ന് പോലീസ്‌ പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.പക്ഷേ, അപകടകരമായ കാര്യം എന്തെന്നാല്‍ ഈ മരുന്ന് കുത്തിവെച്ച പച്ചക്കറികളോ, പാലോ കഴിച്ചാല്‍ മനുഷ്യന്റെ ആരോഗ്യത്തിന്‌ അത്‌ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ്‌. പ്രസവം സുഗമമാക്കാനും കൂടുതല്‍ പാല്‍ ചുരത്താന്‍ സഹായിക്കാനുമാണ്‌ സാധാരണ ഈ മരുന്നിനെ ആശ്രയിക്കാറുള്ളതെന്നാണ്‌ കേട്ടത്‌. ( പുരുഷന്മാരെ ഇത്‌ ഷണ്ഡത്വത്തിലേക്ക്‌ നയിക്കുമ്പോള്‍ സ്ത്രീകള്‍ക്കും ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായാണ്‌ ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം TV-യിലൂടെ കേട്ടത്‌. ഇത്‌ ശരിയോ എന്ന് അറിയില്ല).

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ, കൃഷിയും കാര്‍ഷിക ഉല്‍പ്പാദനവുമാണ്‌. പട്ടാളക്കാരന്‍ രാജ്യം സംരക്ഷിക്കാനായി ചോര ഒഴുക്കുകയാണെങ്കില്‍, കൃഷിക്കാരനാണ്‌ ചോര നീരാക്കി, വിയര്‍പ്പൊഴുക്കി രാജ്യത്തിന്‌ അന്നം വിളയിച്ച്‌ നല്‍കുന്നത്‌. അതുകൊണ്ട്‌ തന്നെ നമ്മുടെ രാജ്യത്ത്‌ ഒരു കൃഷിക്കാരന്‌, കള്ളത്തരവും മായവും നടത്തി കൊള്ളലാഭം ചെയ്യുന്ന ഇടത്തട്ടുകാരെയും വ്യാപാരികളെക്കാളും ഒരു ഉയര്‍ന്ന സ്ഥാനം നല്‍കുന്നത്‌. പക്ഷേ, അമിതലാഭത്തിനായി, അന്നമൂട്ടുന്ന (ചില) കൃഷിക്കാര്‍ തന്നെ, വിളവുകളിലും ആഹാരസാധനങ്ങളിലും വിഷമരുന്ന്‌ കുത്തിവെച്ച്‌ ഒരു ജനതയെതന്നെ ഷണ്ഡന്മാരും രോഗികളും ആക്കുകയാണെങ്കിലോ... ആലോചിക്കാന്‍ വയ്യ.

അമിതവിഷം കലര്‍ന്ന കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കി ജൈവകൃഷി പ്രോല്‍സാഹിപ്പിക്കണം എന്നു പറയുമ്പോള്‍, കൃഷിക്കാര്‍ തന്നെ ഈ അപകടമേഖലയിലേക്ക്‌ നീങ്ങുന്നത്‌ ശരിയോ. എവിടെയാണ്‌ അവര്‍ക്ക്‌ പിഴച്ചത്‌? ഉല്‍പ്പാദനത്തിന്‌ മാന്യമായ വില കിട്ടാത്തതോ, ഇടത്തട്ടുകാര്‍ ചൂഷണം ചെയ്യുന്നതോ, വായ്പയും പലിശയും ചേര്‍ന്ന്‌ കഴുത്തിലെ പിടി മുറുക്കുന്നതോ അതോ മാറി വരുന്ന പുത്തന്‍ ജീവിത ശൈലിക്കനുസരിച്ച്‌ മാറാനായി കൂടുതല്‍ പണമുണ്ടാക്കാനായുള്ള വ്യഗ്രതയോ?

(ഇനി വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ അകത്തുചെന്ന് കാലക്രമേണ രോഗിയായാലോ, മരുന്ന് വാങ്ങിക്കുമ്പോള്‍ കടയില്‍ നിന്നും കിട്ടുന്നതോ മിക്കതും ഡൂപ്ലിക്കേറ്റോ അല്ലെങ്കിലും നിരോധിച്ചതോ ആയ മരുന്നുകള്‍. ഈശ്വരോ രക്ഷതു!)

വാല്‍ക്കഷണം: ബാറ്ററിയും, തല്ലികൊന്ന പാമ്പും, അട്ടയും, തേളുമെല്ലാം ഇട്ട്‌ വാറ്റിയ നാട്ടു വ്യാജന്‍ അടിച്ച്‌ പാമ്പായി നടക്കുന്ന അയ്യപ്പ ബൈജുവിനെപോലുള്ളവര്‍‍ പറയും.. "ശ്ശ്‌..ഏയ്‌, ഇതൊന്നും നമുക്ക്‌ ഏശൂല്ലാ.." (കാരണം ചിലയിടങ്ങളില്‍ വാറ്റുന്ന മദ്യത്തിലും ലഹരി വര്‍ദ്ധിപ്പിക്കാനായി ഈ മരുന്ന് ചേര്‍ക്കാറുണ്ടത്രേ).

കൃഷ്‌.

Friday, February 16, 2007

ആനകള്‍ ഇടയുന്ന സമയമോ?

ആനകള്‍ ഇടയുന്ന സമയമോ?

ഇന്ന്‌ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ശിവരാജ്‌ എന്ന ആന വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ശോഭായാത്രക്കിടെ ഇടയുകയും അടുത്തുകിട്ടിയ ശിവാനന്ദ്‌ എന്ന ഒരു നാഗാ സന്യാസിയോട്‌ (സാധു) ആ ദേഷ്യം തീര്‍ക്കുകയും ചെയ്തു. സന്യാസിയെ തുമ്പിക്കൈകൊണ്ടു ചുരുട്ടിയെടുത്ത്‌ മതിലിനോട്‌ ചേര്‍ത്ത്‌, കൊമ്പു കൊണ്ട്‌ പരുക്കേല്‍പ്പിച്ചു. ഈ സമയം ആനപ്പുറത്തിരിക്കുന്ന പാപ്പാന്‍ ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്യാസിയെ രക്ഷിക്കാന്‍ സാധിച്ചില്ല. സന്യാസി ആനയുടെ ആക്രമണഫലമായി മരണപ്പെട്ടു. ഇതിനിടെ ശ്രീലങ്കയിലെ ഗാലെയില്‍നിന്നും മറ്റൊരു ദൃശ്യംകൂടി - ഇന്നലെ ആന പോളോ കളിക്കിടെ അബേയ്‌ എന്ന ഒരു ആന ഇടഞ്ഞു ആക്രമാസക്തമായി. അടുത്തുകണ്ടതെല്ലാം മറിച്ചിട്ടു, കൂട്ടത്തില്‍ ഒരു മിനിബസ്സും. TV-യില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താഴെ:

ആന സന്യാസിയെ കുത്തുന്നു






ശ്രീലങ്കയിലെ ഗാലെയില്‍നിന്നുമുള്ള വാര്‍ത്തയും ചിത്രവും ഇവിടെ.

ഇതെന്താ ആനകള്‍ക്ക്‌ ഇടയാനുള്ള സമയമോ? രണ്ടു ദിവസം മുമ്പാണ്‌ കേരളത്തില്‍ ഒരു ആന എഴുന്നെള്ളത്തിനു കൊണ്ടുപോകാന്‍ വന്ന ലോറിയെ മറിച്ചിട്ട്‌ ദേഷ്യം തീര്‍ത്തത്‌. ആനകളെ മനുഷ്യര്‍ കൂടുതലായി പണിയെടുപ്പിക്കുന്നതിന്റെ/പീഢിപ്പിക്കുന്നതിന്റെ പരിണിതഫലമാണൊ ഇതെല്ലാം.

കൃഷ്‌ ‌ krish

Friday, February 09, 2007

അനാദരവ്

അനാദരവോ, അശ്രദ്ധയോ, അതോ അറിവില്ലായ്മയോ..

ഇന്ന്‌ വൈകീട്ട്‌ TV-യില്‍ ചാനല്‍ മാറ്റി കളിക്കുന്നതിനിടക്ക്‌ ഏഷ്യാനെറ്റിലെ സ്ത്രീപ്രിയ പരമ്പരകളിലൊന്നായ "നൊമ്പരപ്പൂവ്‌"-ല്‍ (7.30 - 8.00) എത്തി. ഇടക്ക്‌ വല്ലപ്പോഴുമൊക്കെ വാര്‍ത്തകള്‍ക്കും സ്പോര്‍ട്സിനുമിടക്ക്‌ പരമ്പരകള്‍ കാണുന്ന എനിക്ക്‌ ഈ സീരിയലിലെ ഒരു ഷോട്ട്‌ കണ്ട്‌ എന്തോ പന്തികേട്‌ തോന്നി.....

കഥാനായകനായ IASകാരനായ RDOയുടെ ഓഫീസ്‌ മുറി. മേശയും മേശയിലിരിക്കുന്ന വസ്തുക്കളും വ്യക്തമായി കാണാം. മേശപ്പുറത്ത്‌ ടെലഫോണിനു സമീപം ഒരു സ്റ്റാന്റില്‍ ദേശീയ പതാക തലകീഴായി വെച്ചിരിക്കുന്നത്‌ (താഴെ വരേണ്ട പച്ച നിറം മുകളില്‍) വ്യക്തമായി കാണാം. നായകന്റെ വീട്ടില്‍ നിന്നും അമ്മയുടേ ഫോണ്‍ വരുന്നു. പതാകക്കരികിലുള്ള ഫോണ്‍ എടുത്ത്‌ സംസാരിക്കുന്നു, മുഖം പതാകയുടെ നേരെ.
ഇത്രയും നേരം ഈ ഷോട്ടില്‍ തലകീഴായി വെച്ചിരിക്കുന്ന ദേശീയ പതാക കാണികള്‍ക്ക്‌ കാണാം.
ബൂലോഗരെ.. ഇന്ന്‌ ഈ പരമ്പര കണ്ട നിങ്ങളില്‍ ആരെങ്കിലും ഇത്‌ ശ്രദ്ധിച്ചിരിക്കും.
എങ്കിലും ഒരു സംശയം... ഇത്‌ ഷൂട്ട്‌ ചെയ്യുന്ന സമയത്തോ, എഡിറ്റ്‌ ചെയ്യുന്ന സമയത്തോ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കാതിരുന്ന ഷോട്ടില്‍ തെളിഞ്ഞുകാണുന്ന ഒരു പ്രധാന പിഴവ്‌, മലയാള ചാനല്‍ മുഖ്യന്‍ ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്നതിനുമുന്‍പ്‌ ഒന്നു പ്രിവ്യൂ ചെയ്യുകയില്ലേ..
അതോ കിട്ടുന്നതെന്തും അങ്ങ്‌ ടെലികാസ്റ്റ്‌ ചെയ്യുകയാണോ..
അതോ ഇന്ത്യന്‍ ദേശീയ പതാക കോഡിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ ഒന്നും അറിയില്ലെന്നുണ്ടോ..
ഇനി വരാന്‍ പോകുന്ന എപ്പിസോഡുകളിലും പതാക ഇങ്ങനെതന്നെ വെച്ചു പ്രദര്‍ശിപ്പിക്കുമോ..

( സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്‌ ദിനത്തിലും ചില രാഷ്ട്രീയകക്ഷികള്‍ അവരുടെ പാര്‍ട്ടി ഓഫീസില്‍ ദേശീയ പതാകക്കു മുകളില്‍ പാര്‍ട്ടി പതാക വെച്ചു എന്നുപറഞ്ഞ്‌ വലിയ കോലാഹലമുണ്ടാക്കിയവരാണ്‌ ഈ ചാനലുകാര്‍ എന്നും ഓര്‍ക്കുക. തെറ്റ്‌ തെറ്റ്‌ തന്നെ.)

ഇത്‌ അനാദരവോ, അശ്രദ്ധയോ.. അതോ അറിവില്ലായ്മയോ..

കൃഷ്‌ krish