Thursday, February 28, 2008

വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്‌?

വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്‌?

ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലും ദിനംപ്രതി സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ്‌ പൊലിയുന്നത്‌. അപകടത്തില്‍ മരണം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഗുരുതരമായി പരുക്ക്‌ പറ്റിയിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവരുണ്ട്‌. എത്രയോപേര്‍ ആജീവനാന്തകാലം അംഗഭംഗം സംഭവിച്ച്‌ വികലാംഗരായി ജീവിതം തള്ളിനീക്കുന്നു. ഇങ്ങനെ ഒരു വ്യക്തി അകാലത്തില്‍ മരണമടയുകയോ ആജീവനാന്തം അംഗഭംഗം സംഭവിച്ച്‌ കിടപ്പിലാവുകയോ ചെയ്താല്‍ ആ വ്യക്തിയെ ആശ്രയിച്ച്‌ കഴിയുന്ന ഒരു കുടുംബത്തിന്‌ വരുമാനമാര്‍ഗ്ഗം അടയുകയും അവര്‍ നിരാശ്രയരാവുകയുമാണ്‌ ചെയ്യുന്നത്‌. അംഗഭംഗം സംഭവിച്ച്‌ കഴിയുന്ന വ്യക്തിക്ക്‌ കുറെക്കാലത്തിനുശേഷം വല്ല നഷ്ടപരിഹാരവും കിട്ടിയാലോ അത്‌ അയാളുടെ ആജീവനാന്തകാല ചികിത്സക്ക്‌ പോലും തികയില്ല.

ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്ന മരണങ്ങളേക്കാള്‍ ഏറെയാണ്‌ ഇന്ന് നമ്മുടെ രാജ്യത്ത്‌ ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്‌. യുദ്ധക്കളത്തില്‍ വീഴുന്ന ചോരയേക്കാള്‍ കൂടുതല്‍ നമ്മുടെ റോഡുകളില്‍ വീഴുന്നു, വീണുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അപകടങ്ങളുടെ തോത്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്താണിതിനുള്ള കാരണങ്ങള്‍? ആരാണിതിനെല്ലാം ഉത്തരവാദികള്‍? അപകടങ്ങള്‍ വെറും യാദൃശ്ചികമായി അപകടങ്ങള്‍ മാത്രമാണോ? നമ്മുടെ അശ്രദ്ധയും തിരക്കും തിടുക്കവുമെല്ലാം ഇതിനു കാരണമല്ലേ?

വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‌ ഒന്നാമതായി ചൂണ്ടിക്കാണിക്കുന്നത്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്‌. വാഹനങ്ങള്‍ പെരുകുന്നതിനനുപാതികമായി വേണ്ടത്ര റോഡ്‌ വികസനം നടക്കുന്നില്ല എന്നത്‌ നിരത്തില്‍ വാഹനങ്ങളുടെ തിരക്കിനും ഗതാഗതക്കുരുക്കിനും കൂട്ടിയിടിക്കലിനും കാരണമാകുന്നു. ഭാവിയിലെ വാഹനങ്ങളുടെ വര്‍ദ്ധന, അതിനാവശ്യമായ വീതിയുള്ള റോഡുകള്‍, മികച്ച ട്രാഫിക്ക്‌ സംവിധാനം, ഓഫീസ്‌/സ്കൂള്‍ സമയങ്ങളില്‍ വേണ്ട മാസ്സ്‌ റാപ്പിഡ്‌ ഗതാഗതസംവിധാനത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി നേരത്തെ തന്നെ വേണ്ട പ്ലാനിംഗ്‌ ആവിഷ്കരിക്കാത്തത്‌ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌ വളരെ കാരണമായിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കി ഭാവിയിലേക്കുള്ള നടപടികള്‍ ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രശ്നം ഇനിയും ഗുരുതരമാവുകയേ ഉള്ളൂ.
പാതകള്‍ വികസിപ്പിക്കുന്നതിനോടൊപം തന്നെ ഇടുങ്ങിയ പാലങ്ങള്‍ക്ക്‌ പകരം വീതിയുള്ള പാലങ്ങളും റെയില്‍ ക്രോസ്സിംഗുകളിലും തിരക്കുള്ളയിടങ്ങളിലും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കണം. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമേണ ഉയര്‍ത്തിയിട്ടും ലക്ഷങ്ങള്‍ വില മതിക്കുന്ന നിരവധി പുതുപുത്തന്‍ വാഹനങ്ങള്‍ ഇറക്കുന്നതിലോ അതു വാങ്ങുന്നതിലോ ഒരു കുറവും കാണുന്നില്ല, മറിച്ച്‌ അത്‌ വര്‍ദ്ധിക്കുന്നതേയുള്ളൂ. ഇന്നത്തെക്കാലത്ത്‌ മിക്ക മദ്ധ്യവര്‍ഗ്ഗ/ഉന്നതവര്‍ഗ്ഗ വീടുകളിലും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഉണ്ട്‌. സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ഇത്‌ ഇനിയും കൂടുകയേ ഉള്ളൂ. ഒരേ സമയം ഈ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ഒന്നോര്‍ത്തുനോക്കൂ. പട്ടണങ്ങളില്‍ പലയിടങ്ങളിലും വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പര്യാപ്തമായ സൗകര്യം കിട്ടുകയില്ല. ഇവിടെയാണ്‌, തിരക്കുള്ള (ഓഫീസ്‌/സ്കൂള്‍) സമയങ്ങളില്‍ യാത്ര ചെയ്യാന്‍ മതിയായ പബ്ലിക്ക്‌ ട്രാന്‍‍സ്പോര്‍ട്ട്‌ സിസ്റ്റമോ കാര്‍ പൂളിംഗിന്റേയോ ആവശ്യകത വരുന്നത്‌.

അപകടം വര്‍ദ്ധിക്കുന്നതിനുള്ള വേറൊരു മുഖ്യകാരണം ബസ്സ്‌/ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള ഓട്ടമാണ്‌. സ്വകാര്യ ബസ്സുകള്‍ പരസ്പരം മല്‍സരിച്ചുകൊണ്ട്‌ ഓടുമ്പോള്‍ മണ്ണ്‌/മണല്‍ എന്നിവ കടത്തുന്ന ടിപ്പര്‍ ലോറികള്‍ നിരത്തില്‍ മരണം വിതച്ചുകൊണ്ട്‌ ആരെയും കൂസാക്കാതേയുള്ള പാച്ചിലാണ്‌. മദ്യപിച്ചും അശ്രദ്ധയോടും വാഹനമോടിക്കുന്ന പാണ്ടി ലോറി, ടാങ്കര്‍, കണ്ടെയിനര്‍ ഡ്രൈവര്‍മാരും അപകടം വരുത്തിവെക്കുന്നതിലേക്ക്‌ വഴിതെളിക്കുന്നു. ഈ വാഹനങ്ങളെ മറികടക്കാനായി വെമ്പുന്ന ന്യൂ ജനറേഷന്‍ കാറുകള്‍. ഇവരുടെയെല്ലാം മല്‍സരപ്പാച്ചിലില്‍ പെട്ട്‌ പോകുന്നത്‌ മിക്കവാറും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരായിരിക്കും. ഇതില്‍ മിക്കവരും ഹെല്‍മറ്റ്‌ ധാരികളല്ലാത്തതുകൊണ്ട്‌, റോഡില്‍ തന്നെയോ ആശുപത്രീമദ്ധ്യേയോ, ഗുരുതരമായി പരുക്കേറ്റ ഇവരുടെ മരണം സംഭവിക്കുന്നു. ഒരു അപകടം നടന്നാല്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം പലരും പോലീസ്‌ വരുന്നതുവരെ നോക്കിനില്‍ക്കുകയോ, വാഹനത്തില്‍നിന്നും നോക്കിയിട്ട്‌ കടന്നുപോവുകയോ ആണ്‌ ചെയ്യുന്നത്‌. പോലീസ്‌, കേസ്‌, സാക്ഷി തുടങ്ങിയ 'പൊല്ലാപ്പു'കളില്‍ ചെന്നുപെടാതിരിക്കാനായി ഇങ്ങനെ ചെയ്യുന്നതായിരിക്കാം. അങ്ങനെ നമ്മുടെ റോഡുകള്‍ നമ്മുടെ തന്നെ കുരുതിക്കളങ്ങളായി മാറുകയാണ്‌. വീതികുറഞ്ഞ പാതകളും കാഴ്ചമറയ്ക്കുന്ന വളവുതിരിവുകളും ഉള്‍നാടന്‍ റോഡുകളില്‍ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നതിലൊന്നാണ്‌.

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍/അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യണം:
I.
1. സ്വകാര്യ ബസ്സുകളുടെ അമിതവേഗവും മല്‍സര ഓട്ടവും നിയന്ത്രിക്കുക. തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സ്‌ അനുവദിക്കുക. ബസ്സ്‌ യാത്രാ സമയപട്ടിക കര്‍ശനമായി പാലിക്കുക.

2. മണല്‍/മണ്ണ്‌ കടത്തുന്ന ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രിക്കുക. അനിയന്ത്രിതമായുള്ള മണ്ണ്‍/മണല്‍ ഖനനം തടയുക. വീഴ്ചവരുത്തുന്നവരുടെ ലൈസന്‍സ്‌ റദ്ദാക്കി വണ്ടി കണ്ട്‌കെട്ടുക.

3. മദ്യപിച്ചും, അശ്രദ്ധയോടും, അമിതവേഗത്തിലും വണ്ടിയോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക.

4. അപകടത്തിന്‌ കാരണമായ വണ്ടിയുടെ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കുകയും കനത്ത ശിക്ഷ/പിഴ ചുമത്തുകയും ചെയ്യുക. അപകടകാരണമായ ബസ്സിന്റെ റൂട്ട്‌ ലൈസന്‍സ്‌ റദ്ദാക്കുക, പുതിയവ നല്‍കാതിരിക്കുക.

5. ഇരുചക്രവാഹനമോടിക്കുന്നവരെ ഹെല്‍മറ്റ്‌ ധരിക്കാന്‍ പ്രേരിപ്പിക്കുക/ബോധവല്‍ക്കരണം നടത്തുക.

6. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ പുതുക്കുമ്പോള്‍ വാഹന പരിശോധന കര്‍ശനമായി നടത്തിമാത്രം അനുവദിക്കുക. വളരെ പഴക്കം ചെന്ന വാഹനങ്ങള്‍ പ്രത്യേകിച്ചും വായു/ശബ്ദ മലിനീകരണമുണ്ടാക്കുന്നത്‌ പ്രധാന നിരത്തുകളില്‍ ഓടുന്നത്‌ നിയന്ത്രിക്കുക.



II. റോഡുകളുടെ ശോച്യാവസ്ഥയും ഒരു പരിധിവരെ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതിനാല്‍‍:

7. ഭാവിയിലെ വാഹനപ്പെരുപ്പവും കൂടി കണക്കിലെടുത്ത്‌ റോഡ്‌ നിര്‍മ്മാണം, വീതികൂട്ടല്‍, പാലം പുതുക്കിപണിയല്‍, മേല്‍പ്പാലങ്ങള്‍, മികച്ച ട്രാഫിക്ക്‌ സംവിധാനങ്ങള്‍ എന്നിവ അതിവേഗം നടപ്പിലാക്കേണ്ടതുണ്ട്‌.

8. ട്രാഫിക്ക്‌ നിയമം അനുസരിക്കാന്‍ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുക.

9. തിരക്കുള്ള സമയങ്ങളില്‍ ഹൃസ്വദൂര പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ മെച്ചപ്പെടുത്തുക.

10. കായലോര സ്ഥലങ്ങളെ ബന്ധിപ്പിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ബോട്ട്‌ സര്‍വീസുകള്‍ തുടങ്ങുക.

നാം വിചാരിച്ചാല്‍ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറച്ചൊക്കെ കുറയ്ക്കാന്‍ സാധിക്കും.

***

വണ്ടിയോടിക്കുമ്പോള്‍ ഇതുകൂടി ഓര്‍ക്കുക:


LIFE IS SHORT, DON'T MAKE IT SHORTER.

DON'T MIX DRINK AND DRIVE.

AVOID DRINK, AVERT ACCIDENT.

OBEY TRAFFIC RULES.

DON'T USE MOBILE PHONE WHILE DRIVING.

SPEED THRILLS, BUT KILLS.


BE GENTLE ON CURVES.

BETTER LATE THAN NEVER.

SOMEONE DEAR TO YOU IS WAITING FOR YOU AT HOME.

****

നിങ്ങള്‍ക്കറിയാമോ?

1. തിരുവനന്തപുരം നഗരത്തില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ 2007-ല്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കേസുകള്‍ - 5207.

2. തിരുവനന്തപുരം നഗരത്തില്‍ 2007-ല്‍ വാഹനാപകടത്തില്‍ മരണമടഞ്ഞവര്‍ - 148, പരുക്ക്‌ പറ്റിയവര്‍ - 2406 പേര്‍.

3. തിരുവനന്തപുരം നഗരത്തില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്തതിന്‌ ചാര്‍ജ്‌ ചെയ്യപ്പെട്ട കേസുകള്‍ - 27370.

ഇതുപോലെ കേരളത്തിലെ മറ്റു നഗരങ്ങളിലേയും ജില്ലകളിലേയും കണക്കെടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക.
(കേരളത്തില്‍ 2004-ല്‍ നടന്ന റോഡപകടങ്ങള്‍ - 41,306. മരണങ്ങള്‍ - 3066. പരുക്ക്‌ പറ്റിയവര്‍ - 51,352)

(കേരളത്തില്‍ ഒരു വര്‍ഷം വാഹനാപകടങ്ങള്‍ കൊണ്ട്‌ സംഭവിക്കുന്ന സാമൂഹിക ചിലവ്‌/നഷ്ടം - 6600 കോടി രൂപയാണത്രേ. ഇന്ത്യയിലാകമാനം ഒരു വര്‍ഷം ഇത്‌ 55000 കോടി രൂപയിലധികം വരുമത്രെ)

4. ഇന്ത്യയില്‍ 2006-ല്‍ സംഭവിച്ച റോഡപകടങ്ങള്‍ - 3,94,432.
(2005-നേക്കാള്‍ 1% കൂടുതല്‍).

ഈ അപകടങ്ങള്‍ കൂടുതല്‍ നടന്ന സംസ്ഥാനങ്ങള്‍:
1) തമിഴ്‌നാട്‌ - 55,145 (14%)
2) മഹാരാഷ്ട്ര - 48,887 (12.4%)
3) കര്‍ണാടക - 43,280.
4) കേരളം - 41,728.
5) ആന്ധ്ര പ്രദേശ്‌ - 41,323.
6) ഡെല്‍ഹി - 9,699.

(വലിപ്പം കൊണ്ട്‌ ഇത്രയും ചെറിയ സംസ്ഥാനമായ കേരളം റോഡ് അപകടങ്ങള്‍ക്ക്‌ പിന്നിലല്ലെന്ന് മനസ്സിലായല്ലോ !!!!)

5. 2006-ല്‍ ഇന്ത്യയില്‍ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടവര്‍ - 1,05,725 ‍.
(2005-ല്‍ മരണമടഞ്ഞവര്‍ - 98,254 )

സംസ്ഥാനങ്ങളിലെ 2006-ലെ റോഡപകട മരണക്കണക്ക്‌:
1) ആന്ധ്ര പ്രദേശ്‌ - 12,661 ‍.
2) മഹാരാഷ്ട്ര - 11,934 .
3) ഉത്തര്‍ പ്രദേശ്‌ - 11,520 .
4) തമിഴ്‌നാട്‌ - 11,009 .

6. ലോകത്തുള്ള മൊത്തം വാഹനങ്ങളുടെ 1 ശതമാനം മാത്രമേ ഇന്ത്യയിലുള്ളുവെങ്കിലും, ലോകത്തില്‍ സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ 6 ശതമാനം ഇന്ത്യയിലാണ്‌ സംഭവിക്കുന്നത്‌.

7. ഓരോ 6 മിനിറ്റിലും വാഹനാപകടങ്ങളില്‍ ഒരാള്‍ മരണപ്പെടുമ്പോള്‍ 10 പേര്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുന്നു.

(സ്ഥിതിവിവരങ്ങള്‍ കട്‌:- 1,2,3 (ദി ഹിന്ദു, 21 ജനു:2008), 4,5,: (NCRB & ഇക്കണോമിക്ക്‌ ടൈംസ്‌ 18,ഫെബ്‌,2008), 6, 7 (ബി.ബി.സി))

***

(കേരളത്തില്‍ ടിപ്പര്‍ ലോറികളുടേയും സ്വകാര്യ ബസ്സുകളുടേയും അമിതപ്പാച്ചില്‍ കാരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ നേരത്തെ ഇവിടെ ഇട്ടിരുന്നു. അതില്‍ ചിലരുടെ കമന്റുകള്‍ക്ക്‌ മറുപടിയായി എന്റെ ചില നിര്‍ദ്ദേശങ്ങള്‍/അഭിപ്രായങ്ങള്‍ ചേര്‍ത്തിരുന്നു. അതു പക്ഷേ മറുമൊഴിയില്‍ വന്നുകണ്ടില്ല. ദിനംപ്രതി അപകടങ്ങളാല്‍ പൊതുനിരത്തില്‍ നിരവധി ജീവന്‍ പിടഞ്ഞു വീഴുമ്പോള്‍, പലരും വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്‌ പതിവ്‌, ചില ചില്ലറ പ്രതിഷേധങ്ങളോഴിച്ചാല്‍. കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയായി, വാഹനാപകടം വര്‍ദ്ധിക്കുന്നതെന്തുകൊണ്ട്‌, ഇത്‌ കുറയ്ക്കാന്‍ നമുക്കെന്ത്‌ ചെയ്യാം എന്നിവയാണ്‌ മുകളില്‍ പറഞ്ഞിരിക്കുന്നത്‌. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ സ്വാഗതം.)

കൃഷ്.

35 comments:

krish | കൃഷ് said...

ദിനംപ്രതി അപകടങ്ങളാല്‍ പൊതുനിരത്തില്‍ നിരവധി ജീവന്‍ പിടഞ്ഞു വീഴുമ്പോള്‍, പലരും വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്‌ പതിവ്‌, ചില ചില്ലറ പ്രതിഷേധങ്ങളോഴിച്ചാല്‍.

ഇന്ത്യയില്‍ 2006-ല്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞവര്‍ എത്രയാണെന്നറിയാമോ?

ഇതില്‍ കേരളത്തിന്റെ സംഭാവന എത്രയെന്നറിയാമോ?

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും?

ഫോട്ടോഗ്രാഫര്‍::FG said...

ആ പത്ത് നിര്‍ദ്ദേശങ്ങള്‍ ഇഷ്ടപ്പെട്ടു.
പക്ഷേ ഒറ്റ മറുപടിയേഉള്ളൂ
അരുണാചല്‍ പ്രദേശ്കാരാ, ഇതൊന്നും നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല , (നടപ്പിലാക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരും സാമാന്യബോധമുള്ള പൊതുജനവും വേണം)

പിന്നെ ഒരു സ്വകാര്യം,

ഹ ഹ ഈ പോസ്റ്റിനു അധികം കമന്റ് പ്രതീക്ഷിച്ചിരിക്കല്ലേ?
വല്ല പ്രാവിന്റേയോ ആനേന്റ്യോ പടമായിരുന്നെങ്കില്‍ എല്ലാര്‍ക്കും കമന്റിടാന്‍ ഒരു ശുഷ്ക്കാന്തിയുണ്ടായേനേ:)

സര്‍വ്വജിത് said...

ഇതു ചൊവ്വകുവാന്‍ ഒരു പ്രയാസവുമില്ല. വാഹനാപകടത്തില്‍ ആളപായം ഉണ്ടായാല്‍ ഡ്രൈവറുടെ അശ്രദ്ധ ആണെന്ന് തെളിഞ്ഞാല്‍ പതിനഞ്ച് വര്ഷം തടവു ശിക്ഷ കൊടുക്കണം.
ഡ്രൈവര്‍ ശിക്ഷി ക്കപ്പെടുന്ന കേസില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ ഇന്‍ഷുറന്‍സ് തുക കൂടാതെ സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം കൊടുക്കണം.നക്കപ്പിച്ചക്ക് സാക്ഷികളെ വിലക്ക് വാങ്ങാതിരിക്കാന്‍ ആണ് ഇതു .ഇതിനുള്ള ഫണ്ട് ഡ്രൈവര്‍ ലൈസന്‍സ്‌ ഉള്ളവരില്‍ നിന്നും ലേവി ആയി പിരിക്കാവുന്നതാണ് .ഇരുമ്പുലക്ക വിഴുങ്ങിയ സ്ഥിതിക്ക് ചുക്കുവെള്ളം കുടിച്ചാല്‍ എന്ത് അവാന?

ശ്രീ said...

ശ്രദ്ധിയ്ക്കേണ്ട ലേഖനം തന്നെ, കൃഷ് ചേട്ടാ.

ആ നിര്‍ദ്ദേശങ്ങളും കണക്കുകളും ചേര്‍ത്തത് ഉചിതമായി.
:)

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം. ഫോട്ടോഗ്രാഫര്‍ പറഞ്ഞതുപോലെ, ആ പത്തു നിര്‍ദ്ദേശങ്ങള്‍ കൊള്ളാം.

അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന സംവിധാനം വേണം.

ഇടിവാള്‍ said...

വസ്തുനിഷ്ഠമായ ലേഖനം. അല്പം സമയ മെനക്കെടുത്തിയിട്ടുണ്ടല്ലോ ? നന്നായി

siva // ശിവ said...

Very informative post....Thanks.....

With love,
Siva.

asdfasdf asfdasdf said...

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ഒരേ ഒരു ഒറ്റമൂലിയേ ഉള്ളൂ.. വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക. വെരി സിമ്പിള്‍.

G.MANU said...

നല്ല ലേഖനം മാഷേ..
പഠന സഹിതം അവതരിപ്പിച്ചതിനു നന്ദി

വഴിയില്‍ അപകടം പറ്റി കിടക്കുന്നവനെ തിരിഞ്ഞു നോക്കാതെ പോകുന്ന മലയാളി ഇതൊക്കെ എന്നു പഠിക്കും ആവോ.

“എന്നെ ആരെങ്കിലും ഒന്ന് ആസ്പത്രിയില്‍ എത്തിക്കൂ..പണം തരാം” എന്നു കെഞ്ചി പറഞ്ഞ യുവാവിന്റെ പടം എടുക്കാന്‍ തിര്‍ക്കു കൂട്ടുന്ന സഹയാത്രാക്കരുടെ ക്രൂര മുഖം ഈയിടെ ഒരു ദിനപ്പത്രത്തില്‍ കണ്ടു..

ഇവിടെ ഇങ്ങനെയൊക്കേ നടക്കൂ...

കോമഡി ടൈം ആയി ജീവിതം.. ഒണ്‍ലി കൊമേഴ്സ്യല്‍ ബ്രേക്...നോ കോര്‍ഡിയല്‍ ബ്രേക്ക്..

വേണു venu said...

ശ്രദ്ധേയമായ ലേഖനം.
നിര്‍ദ്ദേശങ്ങള്‍ വിലപ്പെട്ടതു തന്നെ>:)

കുറുമാന്‍ said...

കാര്യങ്ങള്‍ വ്യക്തമായി, ചുരുക്കി പറഞ്ഞിരിക്കുന്നു കൃഷ് ഭായ്. അഭിനന്ദനങ്ങള്‍.

ചില കാര്യങ്ങള്‍ കൂടീ

സ്വകാര്യ ബസ്സുകളുടെ അമിതവേഗവും മല്‍സര ഓട്ടവും നിയന്ത്രിക്കുക. തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സ്‌ അനുവദിക്കുക. ബസ്സ്‌ യാത്രാ സമയപട്ടിക കര്‍ശനമായി പാലിക്കുക - ഇന്നു തിര്‍ക്കുള്ള റൂട്ടുകളിലൊക്കെ ആവശ്യത്തിലധികം ബസ്സുകള്‍ ഉണ്ട്. അവര്‍ തമ്മിലുള്ള മത്സര ഓട്ടമാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഉദാ കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട തൃശൂര്‍ റൂട്ടില്‍ അഞ്ച് മിനിറ്റില്‍ മൂന്നു ബസ്സുകളാണ് ഇപ്പോള്‍ (കൂടിയോ ആവോ). സ്റ്റാന്‍ഡില്‍ നിന്ന് അനുവധിച്ചിട്ടുള്ള കൃത്യം സമയത്ത് പുറപെടുന്ന ഇവര്‍ വഴിയില്‍ വച്ച് ഓവര്‍ടേക്ക് ചെയ്ത് സവാരിയെ എടുക്കാനുള്ള തത്രപാച്ചില്‍ ചില്ലറയൊന്നുമല്ല (കരുവന്നൂര്‍ പാലത്തിനടുത്തുള്ള വളവില്‍ ഒരിക്കല്‍ മത്സരയോട്ടത്തിന്നിടയില്‍ തൃശൂര്‍ക്ക് പോകുന്ന വണ്ടിയിലിരൂന്നയാളുടെ തല കൊടുങ്ങല്ലൂര്‍ പോകുന്ന വണ്ടിയിലേക്ക് മുറിഞ്ഞ് വീണത് നേരില്‍ കണ്ട അനുഭവവും ഉണ്ട്).

ഈ ജനുവരിയില്‍ നെല്ലിയാമ്പതില്‍ ഇരിക്കുമ്പോഴാണ്, മത്സര ഓട്ടത്തിന്നിടയില്‍ അവിടെ സ്കൂളില്‍ പോകാന്‍ ബസ്സ് കാത്തിരുന്ന ഏഴു പിഞ്ചുങ്ങളുടെ മേല്‍ ബസ്സ് കയറിയതും, 4 ജീവന്‍ അപ്പോള്‍ തന്നെ പൊലിഞ്ഞതും.

ഇത്രയും നല്ല റോഡുകളും, കര്‍ശനമായ നിയമങ്ങളും ഒക്കെയുള്ള യു എ ഇ ഇല്‍ ദിവസവും നടക്കുന്ന അപകട മരണങ്ങളുടെ എണ്ണം കേട്ടാല്‍ ഞെട്ടി പോ‍കും. ഇവിടുത്തെ മാധ്യമ സ്വാതന്ത്ര്യം അതൊന്നും പുറത്ത് വിടാന്‍ സമ്മതിക്കുന്നില്ല.

Anyways, good article

[ nardnahc hsemus ] said...

കൃഷ് ഭായ്,
നല്ല ലേഖനം, ചിന്ത, പരിശ്രമം.

മുകളില്‍ പറഞ്ഞതൊക്കെ വസ്തുനിഷ്ടമായ കാര്യങ്ങളാണെങ്കിലും ചിലപ്പോള്‍ എനിയ്ക്കു തോന്നാറുണ്ട്, എല്ലാവരുടെയും കാഴ്ചപ്പാടില്‍ ആകപ്പാടെ ഒരു മാറ്റം വന്നിട്ടുണ്ട്.. പണ്ടത്തെപ്പോലെയല്ല. ഇപ്പോള്‍ ജീവന്റെ വില, ഭയം ഒക്കെ പതിയെ കുറഞ്ഞുവരുന്നു.. ആരെങ്കിലും മരിച്ചാലോ മരിച്ചെന്നു കേട്ടാലൊ ഒക്കെ വല്യ നടുക്കമൊന്നും തോന്നാത്ത ഒരു മന:സ്ഥിതി സമാഗതമായിരിയ്ക്കുന്നു.. കുറഞ്ഞത് പത്തിരുപത് പേരെങ്കിലുമില്ലാത്ത ഒരു മരണവാര്‍ത്ത മറ്റൊരു വാര്‍ത്തയുമില്ലെങ്കില്‍ മാത്രമേ മാധ്യമങളില്‍ പ്രാധാന്യം നേടുന്നുള്ളു, വായനക്കാര്‍ വായിക്കുന്നുള്ളു (!) പുതിയ ടെക്നോളജിയിലൂടെയും (മൊബൈല്‍, ഇന്റര്‍നെറ്റ്) ടി വി തുടങ്ങിയ മാധ്യമങളിലൂടെയും ഒക്കെയുള്ള “കീറിമുറിയ്ക്കല്‍” കാരണമാണോ എന്നറിയില്ല, പണ്ടത്തെ പോലെ ചോരകണ്ട് തലചുറ്റുന്നവരൊക്കെ ഇപ്പോള്‍ വിരളം!

ഇവിടെത്തെ (mumbai)കുതിച്ചുപായുന്ന വൈദ്യുത ട്രെയിനുകളുടെ മുകളിലൂടെ എണീറ്റുനില്‍ക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്ന പയ്യന്മാരൊക്കെ ഇപ്പോള്‍ ദിനം പ്രതിയുള്ള കാഴ്ചകാളാണ്.. ആരെങ്കിലുമൊക്കെ അപകടപ്പെട്ട്, വഴുതിവീണ്, അല്ലെങ്കില്‍ ജീവനറ്റ് സ്റ്റ്രെച്ചറുകളില്‍ കിടക്കുന്ന കാഴ്ചകള്‍ സര്‍വ്വസാധാരണം.. ചിലപ്പോള്‍ അങ്ങോട്ടൊന്നു തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്തുകൂടെ നടന്നുപോകുന്നവരെ കാണാം.

അതുപോലെ ഒക്കെ തന്നെ ഭൂമി വെള്ളം വായു ഓസോണ്‍ തുടങ്ങിയവയിലൊക്കെ വന്നുകൊണ്ടിരിയ്ക്കുന്ന മാറ്റങളൊക്കെ ജീവജാലങ്ങള്‍ക്കെല്ലാം നാശം വിതയ്ക്കുന്നതാണെന്നറിയാഞാണോ.. അപകടവും മരണവുമൊക്കെ ഉണ്ടായെന്നിരിയ്ക്കും... എന്നു വച്ച് നിനക്കൊരു കാറുണ്ടെങ്കില്‍ എന്തുകൊണ്ടൊന്നെനിയ്ക്കായിക്കൂടാ.. എന്തിനും ഇത്തരത്തിലൊരു ലാഘവമായ പ്രതികരണമാണെവിടെയും.

സബ് കുച്ച് ചല്‍താ രഹേഗാ.... ഫിര്‍, ഫിര്‍... എക് ദിന്‍ അചാനക് രുക് ജായേഗാ..... ശായദ് തബ് മേം ഓര്‍ ആപ് നഹീ രഹേംഗേ...

കണ്ണൂരാന്‍ - KANNURAN said...

ഇന്നലെ മാത്രം കണ്ണൂരിലെ റോഡുകളില്‍ ചതഞ്ഞരഞ്ഞത് 5 പേര്‍. 2 പിഞ്ചു കുട്ടികള്‍ (സഹോദരങ്ങള്‍) രാവിലെ മദ്രസയില്‍ പോകുന്നവഴി, 2 ചെറുപ്പക്കാര്‍ ബൈക്കോടിക്കുമ്പോള്‍, പിന്നെ മറ്റൊരാളും. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ റോഡുകളില്‍ പൊലിഞ്ഞത് 15 ജീവന്‍. സമയോചിതമായ ലേഖനം കൃഷ്.

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
CHANTHU said...

ഇക്കാര്യത്തെ ഗൗരവത്തോടെ സമീപിച്ചതു നന്നായി. അതെ. റോഡ്‌ അസൗകര്യം തന്നെ കൊലപാതകി. ആറടി വീതി റോഡില്‍ ആയിരം ജഡങ്ങള്‍....

യാരിദ്‌|~|Yarid said...

നല്ല ലേഖനമായിരുന്നു കൃഷ് മാഷെ. മറ്റൊരു കാര്യം കൂടി ഇതിലുണ്ട്, ഇപ്പോഴും നമ്മുടെ നാട്ടിലെ ആള്‍‌കാറ്‌ ആക്സിഡന്റായി ക്ടിടക്കുന്നത് കണ്ടാല്‍ അതു കണ്ടതായി പോലും ഭാവിക്കാതെ പോകാറൂണ്ട്..!!!!

ഡോക്ടര്‍ said...

നല്ല പോസ്റ്റ് ...ഉപകാരപ്രദം ....

Rajeeve Chelanat said...

നന്നായിട്ടുണ്ട്. ഗതാഗത നിയമങ്ങളെക്കുറിച്ചല്ല (അത് വേണം, സംശയമില്ല) വണ്ടിയോടിക്കുമ്പോള്‍ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചാണ് നിരന്തരമായ ബോധവത്ക്കരണം ആവശ്യമായിരിക്കുന്നത്.

rajesh said...

കൊള്ളാം. നല്ല പോസ്റ്റ്‌. ഒരു 23 എണ്ണം ഇവിടെ ഉണ്ട്‌ ;-)

rajesh

Dr. Prasanth Krishna said...

ഇങ്ങനെ കുറേപ്പേര്‍ക്ക്‌ തോന്നിത്തുടങ്ങിയാലേ ഇവിടം നന്നാവൂ. മിക്കവരും "ഓ ,കഷ്ടം" എന്നതില്‍ നില്‍ക്കുന്നു. നമ്മള്‍ എന്തിന്‌ ഇടപെടണം, നമ്മുടെ ആര്‍കും ഇതൊന്നും പറ്റുകയില്ല എന്നുള്ള വിശ്വാസവും ഇതിനൊരു കാരണം ആണ്‌.

അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന സംവിധാനം വേണം. എങ്കിലേ നമ്മുടെ നാടു നന്നാവൂ

prasanth kalathil said...

ഇന്ത്യയില്‍ നടക്കുന്ന അപകടങ്ങളുടെ കാരണങ്ങളെപ്പറ്റി പടിക്കുമ്പോള്‍ വെളിവാവുന്ന പ്രധാന കാര്യം 95 % അപകടങ്ങളും ഉണ്ടാവാന്‍ കാരണം റോഡ് ഉപയോഗിക്കുന്നവരാണ് (road user). നിര്‍മ്മാണത്തിലെ അപാകതകള്‍മൂലം, അല്ലെങ്കില്‍ മറ്റു സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഉണ്ടാവുന്നവ വെറും 5 % മാത്രമേ വരൂ. വിശ്വസിക്കാന്‍ പ്രയാസമായിരിക്കാം. രാജീവ്‌ജി പറഞ്ഞത് ശ്രദ്ധേയം, ഉപയോഗിക്കുന്നവന്റെ വകതിരിവാണ് പ്രധാ‍നം.

ഇന്ത്യയില്‍ ഇന്ന് ഒരുപാട് ദേശീയപാതകളും സംസ്ഥാന പാതകളും വളരെ മികച്ച രീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്. അതില്‍ പലതിലും നടക്കുന്ന അപകടങ്ങളെ ശ്രദ്ധിച്ചാല്‍ മേല്‍പ്പറഞ്ഞ കാര്യം കൂടുതല്‍ വ്യക്തമാവും. വെളിച്ചക്കുറവ്, വളവിലും തിരിവിലും ദൂരേയ്ക്ക് കാണാനുള്ള തടസ്സം, കയറ്റിറക്കങ്ങള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒരു പരിധിവരെ കുറഞ്ഞു; പക്ഷെ വണ്ടി ഓടിക്കുന്നവന്റെ കയ്യിലിരിപ്പ് കാരണം അപകടങ്ങള്‍ കൂടി.

അതുപോലെ പ്രസക്തമായ ഒന്നാണ് ട്രോമാ കെയര്‍: അപകടം പറ്റി കിടക്കുന്നയാളെ എടുത്ത് വണ്ടിയില്‍ കയറ്റുമ്പോളും ആശുപത്രിയില്‍‍ എത്തിക്കുന്നതുവരെയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ചിലപ്പോഴൊക്കെ അപകടത്തില്പറ്റിയതിലും വലിറ്യ പരിക്ക് ഈ സ്റ്റേജില്‍ പറ്റാറുണ്ട്. പിന്നെ, അപകടം പറ്റിയവരെ തിരിഞ്ഞുനോക്കാത്തവര്‍ കൂടുതലുള്ളിടത്ത് ട്രോമാ കെയര്‍ ഒരു വിഷയമാവില്ലല്ലോ.

മഴത്തുള്ളി said...

കൃഷ്,

നന്നായിരിക്കുന്നു മാഷേ വിശദമായ ഈ റിപ്പോര്‍ട്ട്. അഭിനന്ദനങ്ങള്‍.

എന്തായാലും റോഡപകടങ്ങള്‍ വര്‍ഷം തോറും കൂടുന്ന ഈ സാഹചര്യത്തിലാണ് വില കുറഞ്ഞ കാറുകള്‍ പല കമ്പനികളും നിരത്തിലിറക്കാന്‍ പോകുന്നതെന്നോര്‍ക്കണം. അത്തരം വാഹനങ്ങള്‍ സിറ്റി ഡ്രൈവിനു മാത്രമേ കൊള്ളാവൂ എന്നും ഹൈവേയിലൂടെ പോയാല്‍ എതിരെ വരുന്ന ഭാരം നിറച്ച ലോറികളുടെയും മറ്റും വേഗതകൊണ്ട് മാത്രം അത്തരം ചെറിയ കാറുകള്‍ക്ക് അപകടം സംഭവിക്കാമെന്നും പലയിടത്തും കാണുന്നു.

ഡല്‍ഹിയില്‍ മെട്രോ, ഫ്ലൈ ഓവറുകള്‍ എല്ലാം ഒരു പരിധി വരെ വാഹനത്തിരക്ക് ഒഴിവാക്കുമെങ്കിലും ഓഫീസ് സമയങ്ങളില്‍ ഇപ്പോഴും തിരക്ക് തന്നെ.

പത്ത് കല്‍പ്പനകള്‍ , ഹേയ് അല്ല പത്ത് നിര്‍ദ്ദേശങ്ങള്‍ കൊള്ളാം മാഷേ.

മായാവി.. said...

സ്വകാര്യബസായാലും, ടിപ്പരായാലും ഓട്ടുന്ന മനുഷ്യന്റെ സംസ്കാരമാണ്‍ ഡ്രൈവിങ്ങില്‍ കാണുന്നത്(അതിനി സ്വകാര്യസൈക്കിളോടിച്ചാലും) അതിനാല്‍ പെരുമാറാന്‍ ചെറുപ്പംമുതല്‍ പഠിപ്പിക്കുക, സമൂഹത്തിന്റെ സമ്സ്കാരമാണല്ലൊ വ്യക്തികളില്‍ കാണുന്നത്(തിരിച്ചുമ്!!) ഡ്രൈവരായാല്‍ അതുമ്പറഞ്ഞും, സര്ക്കരുദ്യോഗസ്തനാണെങ്കില്‍ ആപേരിലും, മറ്റുജോലിയാണെങ്കിലങ്ങനെയും....ഇത് ടിക്കറ്റെടുക്കത്തത് മനുഷ്യനും കള്ളവണ്ടീന്ന് വണ്ടിയെയും പറയുന്നപോലെ

rajesh said...

മിക്കവാറും അപകടങ്ങള്‍ ഉണ്ടാവുന്നത്‌ ഏതെങ്കിലും ഒരു വായില്‍നോക്കിയുടെ ധൃതി/ അഹങ്കാരം/ ആരോ ആണെന്നുള്ള ഭാവം മുതലായവയാണ്‌.

എത്ര കാലം നാം റോഡുകളെയും അതു നന്നാക്കാത്ത ഗവണ്മെന്റിനെയും കുറ്റം പറഞ്ഞ്‌ ഒട്ടകപ്പക്ഷിയെപ്പോലെ മണലില്‍ തലപൂഴ്ത്തി നില്‍ക്കും?

ധൃതി കാരണം നിയം കാറ്റില്‍പ്പറത്തിപ്പോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ നമ്മള്‍ ദിവസേന വായിക്കുന്നു. അവിടെ റോഡ്‌ എന്തു പിഴച്ചു?

നല്ല റോഡുകള്‍ ഉള്ള ഗള്‍ഫ്‌ രാജ്യങ്ങളിലും (അവിടെ ഓടിച്ചിട്ടില്ല.കേട്ടറിവേ ഉള്ളൂ), ഇംഗ്ലണ്ടിലും (എട്ടു വര്‍ഷം ഓടിച്ചു.നന്നായിട്ടറിയാം) ആസ്ട്രേലിയയിലും (6മാസം ഓടിച്ചു- ഇത്രയും strict ആയിട്ടുള്ള police നമുക്ക്‌ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി) അപകടങ്ങള്‍ ഉണ്ടാവുന്നത്‌ വല്ലവന്റെയും വായില്‍നോക്കിത്തരം കൊണ്ടു തന്നെയാണ്‌.

krish | കൃഷ് said...

ഫോട്ടോഗ്രാഫര്‍: നന്ദി. 'ഇതൊന്നും നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക്‌ മനസ്സില്ല' എന്ന ചിലരുടേയെങ്കിലും വീക്ഷണം തന്നെ ഒരു പരിധിവരെ ഇതിനൊക്കെ കാരണം.

(ഇതിനു കമന്റുകളധികം കിട്ടിയില്ലെങ്കിലും ഒരു വിഷമവും ഇല്ല. ഈയ്യാപാറ്റയെ പോലെ മനുഷ്യരുടെ ജീവനുകള്‍ അശ്രദ്ധകൊണ്ട്‌ നിരത്തില്‍ പൊലിയുന്നതുകണ്ട്‌ ഇട്ടതാ. നാലുപേരെങ്കില്‍ നാലു പേര്‍ ശ്രദ്ധിച്ചാല്‍ അത്രയെങ്കിലും കുറഞ്ഞുകിട്ടില്ലേ. പിന്നെ,
കമന്റുകള്‍ കൂടുതല്‍ കിട്ടാനുള്ള പടങ്ങള്‍ വേറെ പോസ്റ്റാമേ ഫോട്ടോഗ്രാഫറേ!!)

സര്‍വ്വജിത്ത്‌ : നന്ദി. ഇപ്പോഴുള്ള നിയമങ്ങളില്‍ ഡ്രൈവര്‍ക്ക്‌ കഠിനമായ ശിക്ഷകളൊന്നുമില്ല. ഈസിയായി ഊരിപ്പോരാന്‍ പറ്റും. കുറ്റം തെളിഞ്ഞാല്‍ ഡ്രൈവറില്‍ നിന്നും വാഹന ഉടമയില്‍ നിന്നും കനത്ത പിഴ ഈടാക്കി
അതിന്റെ നല്ല ഒരു ഭാഗം മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ കൊടുക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഇതിനെ ചെറുക്കാമെന്നു തോന്നുന്നു.

ശ്രീ: നന്ദി.

വാല്മീകി : നന്ദി.

ഇടിവാള്‍ : നന്ദി.

ശിവകുമാര്‍ : നന്ദി.

കുട്ടന്‍മേനോന്‍: നന്ദി.
(മേന്നേ, അപ്പോ മേന്നന്റെ വണ്ടി ഇങ്ങോട്ട്‌ തരുവായിരിക്കും? ചുമ്മാ ഒന്നു കൊതിച്ചതാ!!)

krish | കൃഷ് said...

മനു: നന്ദി.
അതെ, ഇന്നത്തെ കാലത്ത്‌ വഴിയില്‍ അപകടം പറ്റി വേദനകൊണ്ട്‌ പുളയുന്നവരെ സഹായിക്കാന്‍ മുന്‍കൈയ്യെടുക്കുന്നവര്‍ വളരെ ചുരുക്കം. മിക്കവരും നോക്കി, അയ്യോ എന്നും പറഞ്ഞ്‌ കടന്ന്‌ പോവുകയാണ്‌. മൊബെയില്‍ ക്യാമറ സാര്‍വ്വത്രികമായപ്പോള്‍ ഇത്തരം കാഴ്ചകള്‍ വിടുമോ.

വേണു: നന്ദി.

കുറുമാന്‍: നന്ദി.
തൃശ്ശൂര്‍ - ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മല്‍സരപ്പാച്ചില്‍ അറിയാം. പലതവണ അനുഭവിച്ചിട്ടുള്ളതാ. ചിലയിടങ്ങളില്‍ റോഡിനു വീതിക്കുറവും വളവുകളും അവര്‍ക്കൊന്നും ഒരു പ്രശ്നവുമല്ല. ഇവിടെയും ഇരുചക്രമോടിക്കുന്നവരെയാണ്‌ സമ്മതിക്കേണ്ടത്‌. തൃശ്ശൂര്‍ തെക്കേ സ്റ്റാന്‍ഡില്‍ ഈ റൂട്ടിലേക്കുള്ള ബസ്സില്‍ പകുതി ആള്‍ കയറുമ്പോഴേക്കും അടുത്ത ബസ്സുകാര്‍ ഹോണടിച്ചും തെറി പറഞ്ഞും ഇവരെ സ്റ്റാന്‍ഡില്‍ നിന്നും പറഞ്ഞുവിടുന്നു. ഇത്‌ അങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

സുമേഷ്‌ ചന്ദ്രന്‍: നന്ദി. ജീവന്റെ വിലയോ.. സാധാരണക്കാരുടെ ജീവന്‌ എന്ത്‌ വില? വല്ല വിലയുമുണ്ടായിട്ടു വേണ്ടേ
കുറയാന്‍. വിലയുള്ള ജീവനുകള്‍ എന്നാല്‍ ബല്യ പണച്ചാക്കുകളും രാഷ്ട്രീയക്കാരുടേയുമല്ലേ.
മുംബൈയില്‍ അപകടത്തില്‍ ചത്തുകിടക്കുന്നവരെ ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും ആര്‍ക്കാ സമയം. എല്ലാവരും അവരവരുടെ കാര്യങ്ങള്‍ക്ക്‌ മാത്രമായി ഓടുന്നു. നിരന്തരം. എന്തുതന്നെ സംഭവിച്ചാലും, ദി ഷോ മസ്റ്റ്‌ ഗോ ഓണ്‍. അങ്ങിനെയല്ലേ, സുമേഷേ.

കണ്ണൂരാന്‍: നന്ദി.
കണ്ണൂരാനേ, കേരളത്തിലെ റോഡുകളില്‍ ഇനിയും പിഞ്ചു കുരുന്നുകളും മുതിര്‍ന്നവരും ഇത്തരം മരണവണ്ടികള്‍ക്കടിയില്‍ പെട്ട്‌ ചതഞ്ഞരഞ്ഞുപോകും. അറിയേണ്ടവരും ശ്രദ്ധിക്കേണ്ടവരും കുറച്ചെങ്കിലും ശ്രദ്ധിച്ചാല്‍ എത്രയോ കുറയും.

ചന്തു: നന്ദി. 'ആറടി റോഡില്‍ ആയിരം ജഡങ്ങള്‍' ഈ വിശേഷണം കേട്ടാല്‍ പോലും ആരും ഇക്കാലത്ത്‌ ഞെട്ടുകയില്ല.. അതാ സ്ഥിതി.

വഴിപോക്കന്‍: നന്ദി. വഴിയില്‍ എല്ലാവരും വഴിപോക്കര്‍. എനിക്കെന്താ ഇതില്‍ കാര്യം എന്ന് ഓരോരുത്തരും ചിന്തിച്ചാല്‍ മതിയല്ലോ. പിന്നെ ആര്‌ തിരിഞ്ഞുനോക്കാന്‍.

ഡോക്ടര്‍: നന്ദി. അപകടത്തില്‍ പെട്ടവരെ ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചാല്‍, പ്രഥമ ചികില്‍സ പോലും നല്‍കാതെ,
പോലീസ്‌ കേസാണ്‌, പോലീസ്‌ വരട്ടെ, അല്ലെങ്കില്‍ നിങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകൂ, ഇവിടെ പറ്റില്ല എന്നൊക്കെ പറയുന്ന ഡോക്ടര്‍മാരും ഉള്ള നാടാണേ.. താങ്കള്‍ അങ്ങനെയല്ലെന്നു കരുതുന്നു.

രാജീവ്‌ ചേലനാട്ട്‌: നന്ദി. വണ്ടിയോടിക്കുമ്പോള്‍ പാലിക്കേണ്ട അച്ചടക്കം, വണ്ടിയോടിക്കുന്ന എല്ലാവരും (നാമടക്കം), പാലിക്കേണ്ടതല്ലേ. എല്ലാം അറിഞ്ഞിട്ടും 'ബോധമില്ലാ'തെയും മോബെയില്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടും ട്രാഫിക്ക്‌ നിയമങ്ങള്‍ പാലിക്കാതെയും വണ്ടിയോടിക്കുന്നവര്‍ക്ക്‌ ഇനി എന്ത്‌ ബോധവല്‍ക്കരണമാണ്‌ നടത്തേണ്ടത്‌.

രാജേഷ്‌: നന്ദി.

പ്രശാന്ത്‌ കൃഷ്ണ: നന്ദി.

പ്രശാന്ത്‌ കളത്തില്‍: നന്ദി.
അതെ, റോഡ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇനി എന്നാണ്‌ വകതിരിവ്‌ വരുക. സ്വയം അപകടത്തില്‍ പെട്ട്‌ അംഗഭംഗം സംഭവിക്കുമ്പോഴോ?

മഴത്തുള്ളി: നന്ദി. വില കുറഞ്ഞ ജീവനുകള്‍ക്ക്‌ വില കുറഞ്ഞ കാറുകള്‍ മതി എന്നായിരിക്കും. 'പാണ്ടി ലോറി കയറിയ തവള പോലെ' എന്നത്‌ ഇനി'ടിപ്പറും കണ്ടെയ്നര്‍ ലോറിയും കയറിയ നാനോ' പോലെ എന്നാവും.

മായാവി: നന്ദി. സ്വകാര്യ ബസ്സുകളും ടിപ്പര്‍ ലോറികളും ഓടിക്കുന്ന ചില ഡ്രൈവര്‍ മാര്‍ കരുതുന്നത്‌ ഞാന്‍ റോഡിലെ രാജാവാണെന്നല്ലേ. സ്വന്തം ജീവനു വലിയ വില കല്‍പ്പിക്കാത്തവര്‍ മറ്റുള്ളവരുടെ ജീവനു പുല്ലുവിലയല്ലെ കല്‍പ്പിക്കൂ.

പിന്നെ, സംസ്കാരത്തിന്റെ കാര്യം. അതല്ലെ ഇന്ന് നാം സമൂഹത്തിലും വ്യക്തികളിലും കാണുന്നത്‌. ജൈസേ ലോഗ്‌, വൈസേ ദേശ്‌.

രാജേഷ്‌: നന്ദി.

വിന്‍സ് said...

കണ്ണു തുറപ്പിക്കുന്ന ലേഖനം. മദ്യപിച്ചു വാഹനം ഓടിക്കുന്നതാണു ഏറ്റവും വലിയ കുഴപ്പം എന്നാണു എനിക്കു തോന്നുന്നത്. മ്

prashanth said...

എല്ലാ പാതകളും അന്തര്‍ദ്ദേശീയ നിലവാരത്തില്‍ എത്തിക്കുക്.
ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുന്നതില്‍ വളരെ കൃത്യത പാലിക്കുക.
ട്രാഫിക്ക് നിയമങ്ങള്‍ നടപ്പിലാക്കുക
ട്രാഫിക്ക് ബോധവല്‍കരണം ശക്തമാക്കുക

ഹരിശ്രീ said...

കൃഷ് ഭായ്,

വളരെ മികച്ച ലേഖനം തന്നെ ഇത്...

അഭിനന്ദനങ്ങള്‍....

:)

krish | കൃഷ് said...

വിന്‍സ്: നന്ദി. ഒരു പരിധിയില്‍ കവിഞ്ഞ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ അപകടസാധ്യത വളരെ കൂടുതലാണ്. ഇത് എല്ലാവര്‍ക്കും അറിയാമെങ്കിലും ആരും കാര്യമായിട്ടെടുക്കുന്നില്ല എന്നതാണ് വാസ്തവം.


ഡൊട്‌കോം‌പാത്സ്: നന്ദി.

ഹരിശ്രീ: നന്ദി.

(വാഹനാപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും അപകടമരണ നിരക്ക് കൂടുന്നതിനെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ കണ്‍‌വെട്ടം എന്ന പരിപാടിയില്‍ വിശദമായി വിശദമായ റിപ്പോര്‍ട്ട് ഇന്ന് രാവിലെ ഉണ്ടായിരുന്നു)

ഗീത said...

ഇതൊക്കെയൊന്ന്‌ ആളുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍....

ബഷീർ said...

ക്യഷ്‌ അണ്ണാ..

ഈ ലേഖനം കണ്ടിരുന്നില്ല. ഇപ്പോഴാണു കണ്ണില്‍തടഞ്ഞത്‌.. വള്രരെ കാര്യ മാത്രപ്രസക്തമായ ലേഖനം തന്നെ.. കമന്റുകളൂം വായിച്ചു..

റോഡിന്റെ ശോചനീയവസ്ഥ മാറ്റി നിര്‍ത്തിയാല്‍ പിന്നെ
അശ്രദ്ധയും , അമിത വേഗതയും , അഹങ്കാരത്തോടെയുള്ള ഡ്രൈവിംഗുമെല്ലാം നമ്മുടെ റോഡുളില്‍ എത്രയോ ജീവനുകള്‍ ദിനം പ്രതി പൊലിയാന്‍ കാരണമായി ഭവിക്കുന്നു.മദ്യവും മയക്കുമരുന്നും പ്രധാന വില്ലന്‍ തന്നെയെന്നതില്‍ സംശയമില്ല.

ലേഖനത്തിനു നന്ദി.. ലേഖകനും അഭിനന്ദനങ്ങള്‍

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

അരൂപിക്കുട്ടന്‍/aroopikkuttan said...

സുഹൃത്തേ...

ഇഷ്ടായി.ഇത്തരം ചര്‍ച്ചകള്‍ ബ്ലോഗിന്റെ അനിവാര്യതയാണ്!
തുടരുക!!

അശരീരികള്‍: ഒരു സിനിമാഡ‌യേറിയ!!

Hari | (Maths) said...

സ്വന്തമായി ഒരു വാഹനമെങ്കിലുമില്ലെങ്കില്‍ സമൂഹത്തില്‍ വില കുറയും എന്ന തോന്നല്‍ മനുഷ്യനില്‍ കടന്നു കൂടിയത് വാഹനപ്പെരുപ്പത്തിന് ഒരു കാരണമായിപ്പറയാം. ചെറിയകാര്യങ്ങള്‍ക്കു പോലും വാഹനവുമായി ഇറങ്ങുന്നവര്‍ റോഡിലുണ്ടാക്കുന്ന തിരക്ക് ചെറുതല്ല. ഇത് ഇന്ധനക്ഷാമത്തിനും വായുമലിനീകരണത്തിനും ട്രാഫിക്ജാമുകള്‍ക്കുമെല്ലാം കാരണമാകുന്നത് പോലെ ആഗോളതാപനത്തിനുമിടയാക്കുന്നുണ്ട്. പരിഹാരം സ്വയം നിയന്ത്രണം മാത്രം.