Sunday, December 14, 2008

കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.

കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.

ഇന്ന് വൈകീട്ട്‌ യാദൃശ്ചികമായാണ്‌ അമൃത ടി.വി.യിലെ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്‌-2 പരിപാടിയുടെ തുടര്‍ച്ച 'സിറ്റിസണ്‍ ഇംപാക്റ്റ്‌' ശ്രദ്ധിച്ചത്‌. പരിപാടി ഇടക്കുവെച്ചാണ്‌ കണ്ടുതുടങ്ങിയത്‌. ഇതില്‍ യുവതിയായ കോഴിക്കോട്‌ സ്വദേശി ജീന എന്ന മല്‍സരാര്‍ത്ഥിയുടെ റിപ്പോര്‍ട്ടാണ്‌, ഇന്ന് നമുക്ക്‌ ലഭിക്കുന്ന മരുന്നുകളുടെ ഗുണനിലവാരവും അതിന്റെ അപകടങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌.

ഗര്‍ഭിണികള്‍ക്കും വിളര്‍ച്ചയുള്ളവര്‍ക്കും മറ്റും നിര്‍ദ്ദേശിക്കുന്ന ഇരുമ്പ്‌ ലവണങ്ങള്‍ അടങ്ങിയ "Hbfast", "സെറ്റ്ഫെര്‍" (ഈ പേര്‍ വ്യക്തമല്ല) എന്നീ രണ്ട്‌ ഗുളികകളാണ്‌ കാന്തം അടുത്തുകാണിക്കുമ്പോഴേക്കും ചാടി പിടിക്കുന്നത്‌. സ്വകാര്യകമ്പനികള്‍ അമിതവിലക്ക്‌ പുറത്തിറക്കുന്ന ഈ ഗുളികകള്‍ ഡോക്ടര്‍മാര്‍ വ്യാപകമായി എഴുതികൊടുക്കുന്നതായിട്ടാണ്‌ അന്വ്വേഷണത്തില്‍ നിന്നും മനസ്സിലായതത്രേ. വളരെ സേഫായിട്ടുള്ള ഫോളിക്ക്‌ ആസിഡ്‌ അടങ്ങിയിട്ടുള്ള ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും 10 ശതമാനത്തിലും താഴെ വിലക്ക്‌ വിതരണം ചെയ്യുമ്പോഴാണ്‌(സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്ന് കാന്തംകൊണ്ട്‌ മുട്ടിച്ചാലും പിടിക്കുന്നില്ല), വിലകൂടിയതും അപകടം പിടിച്ചതുമായ സ്വകാര്യകമ്പനികളുടെ മരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്‌. ഈ ഗുളികകളില്‍ ഇരുമ്പ്‌ ലവണങ്ങള്‍ 60 mg-യില്‍ അധികമാകരുതെന്ന് പറയുമ്പോഴും ഇത്തരം അപകടമരുന്നുകളില്‍ ഇത്‌ 100 mg-യില്‍ അധികമാണ്. ഇത്‌ നെഞ്ചെരിച്ചിലിനും പ്രസവം കഠിനവും വിഷമകരവുമാക്കുന്നതിനും നയിക്കുന്നു. ഇതുകാരണം മിക്ക ഗര്‍ഭിണികളുടെയും പ്രസവം സിസേറിയന്‍ ഓപ്പറേഷനു വിധേയമാക്കപ്പെടുകയാണത്രേ. അതിലും കച്ചവടക്കണ്ണ്.

ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടേയും ആരോഗ്യമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തിയതിനുശേഷം ഡോക്ടര്‍മാര്‍ ഈ അപായമരുന്ന് കുറിക്കുന്നത്‌ നിര്‍ത്തിയെങ്കിലും, ഇത്‌ സുലഭമായി മരുന്നുകടകളില്‍ ഇപ്പോഴും ലഭ്യമാണ്‌.

അമിതലാഭത്തിനുവേണ്ടി സ്വകാര്യ മരുന്നുകമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്ന് മനുഷ്യന്റെ ആരോഗ്യത്തെയും ജീവനേയും വരും തലമുറയെപോലും അപകടപ്പെടുത്തുന്നത്‌ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. ഇങ്ങനെ എത്രയെത്ര നിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകള്‍ ഈ രാജ്യത്ത്‌ വിറ്റഴിക്കുന്നുണ്ട്‌. സ്റ്റാറ്റൂട്ടറി സാമ്പിള്‍ ടെസ്റ്റിംഗ്‌ നമ്മുടെ നാട്ടില്‍ ഫലപ്രദമായി കാലാകാലങ്ങളില്‍ നടപ്പിലാവുന്നുണ്ടോ? കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീണ്ടും പുതിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്നത്‌ പരിശോധിക്കുന്നുണ്ടോ? ജനങ്ങള്‍ക്ക്‌ ഇത്‌ അറിയാനുള്ള അവകാശമില്ലേ? ചിലര്‍ക്കെങ്കിലും മേടിക്കല്‍, സോറി മെഡിക്കല്‍ എത്തിക്സ്‌ എന്നത്‌ മനുഷ്യജീവനെ അപായപ്പെടുത്തിയുള്ള പണക്കൊതി മാത്രമായി തരം താണുവോ?

Friday, November 14, 2008

ശിശുദിനചിന്തകള്‍.

ശിശുദിനചിന്തകള്‍.


കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 എല്ലാ വര്‍ഷവും ശിശുദിനമായി ആഘോഷിക്കുന്നു.

കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സര്‍ക്കാരുകളും സന്നദ്ധസംഘടനകളും പലതും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട കുട്ടികള്‍ക്ക്‌ ഇതിന്റെ ചെറിയ ഗുണം പോലും കിട്ടുന്നുണ്ടോ എന്നത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.

ബാലവേലയും ബാലപീഡനവും ചൂഷണവും തുടരുമ്പോഴും ഒരു ശിശുദിനം കൂടി 'ആഘോഷ'പൂര്‍വ്വം നമ്മെ കൊഞ്ഞനം കുത്തി കടന്നുപോകുന്നു.

കുട്ടികളുടെ മാനസികവും കായികവുമായ വികസനം കുടുംബത്തില്‍നിന്നുള്ള സ്നേഹം എന്നിവ വ്യക്തിത്വവികസനത്തിനു മുഖ്യമായിരിക്കേ ഇന്നത്തെക്കാലത്ത്‌ കുട്ടികള്‍ക്കുള്ള വെല്ലുവിളി വളരെയേറെയാണ്‌. സൗകര്യങ്ങളുള്ള വീട്ടിലെ മാതാപിതാക്കള്‍ ജോലി, ധനസമ്പാദനം എന്നിവക്കായി നെട്ടോട്ടമോടുമ്പോള്‍ സമയക്കുറവുകാരണം കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാതെ വരുകയും ചെയ്യുന്നു. അധികമായ പഠനഭാരം, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയില്‍ കൂടുതല്‍ സമയം ചിലവഴിക്കല്‍ എന്നിവ കുട്ടിയുടെ കായികക്ഷമതക്ക്‌ തടസ്സമാകുന്നു. ഔട്‌ഡോര്‍ കളിള്‍ക്ക്‌ വേണ്ടി സൗകര്യം/സമയം കണ്ടെത്താതെ കുട്ടികള്‍ വീട്ടില്‍ മാത്രം തനിച്ചുകഴിയുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു ഉള്‍വലിയല്‍ ക്രമേണ രൂപപ്പെട്ടു വരുന്നില്ലേ.



(വീട്ടിനുവെളിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇത്‌ നിര്‍ബന്ധമോ. ഗ്രൂപ്പ്‌ തിരിഞ്ഞ്‌ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധവും, ആര്‍മി-തീവ്രവാദി ഏറ്റുമുട്ടലും കളി'പരിശീലന'മായി കളിക്കുന്ന കുട്ടികള്‍. മിക്ക ആണ്‍കുട്ടികള്‍ക്കും 250-300 രൂപയുടെ ഇത്തരം കളിത്തോക്കുകള്‍ നിര്‍ബന്ധമായിരിക്കയാണ്‌. അങ്ങോട്ടും ഇങ്ങോട്ടും 'പെല്ലറ്റ്‌'തിരകള്‍ ഉതിര്‍ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഇവര്‍ നാളെ ശരിക്കുള്ള ആയുധം കൊണ്ട്‌ അന്യോന്യം ചെറിയ കാര്യങ്ങള്‍ക്കുപോലും ഉപയോഗിക്കില്ലെന്ന് എന്താ ഉറപ്പ്‌. കാലം മാറുമ്പോള്‍ കളികളും മാറുന്നു, പക്ഷേ അത്‌ കുട്ടികളില്‍ ക്രിമിനല്‍ വാസന ഉണര്‍ത്തുന്ന തരത്തിലുള്ളതാവരുത്‌)
..


പാവപ്പെട്ട കുട്ടികളുടേ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്‌. മിക്ക കുട്ടികളും ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുകയും കുടുംബത്തെ സഹായിക്കാനായി ബാലവേലകളില്‍ ഏര്‍പ്പെടേണ്ടിവരുകയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ ചുമതലകള്‍ ചെറുതായെങ്കിലും ഏല്‍ക്കേണ്ടിവരുന്ന അവസ്ഥ.


തെരുവു കുട്ടികളുടേയും അനാഥകുട്ടികളുടേയും കാര്യമാണെങ്കിലോ മിക്കവരും പീഡനത്തിനും ചൂഷണത്തിനും വിധേയരാകാന്‍ വിധിക്കപ്പെട്ടവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍. ഈ കുട്ടികള്‍ നാളെ വളരുമ്പോള്‍ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒറ്റയടിക്ക്‌ ഇതൊന്നും മാറ്റാനാവില്ലെങ്കിലും കുറേശ്ശെയെങ്കിലും ഇതിനു കുറവു വന്നെങ്കില്‍, അതിനു ശ്രമിക്കുമെന്ന് എന്നു നമുക്ക്‌ പ്രതീക്ഷിക്കാം.
..



ഇന്ന് നാം പകര്‍ന്നു നല്‍കുന്ന ശ്രദ്ധയും സ്നേഹവും ഓരോ കുട്ടിക്കും നാളത്തെ നല്ല പൗരന്മാരാവാന്‍ സഹായകരമാവട്ടെ.


ശിശുദിനാശംസകള്‍!!